തിരുവനന്തപുരം: കൊറോണയ്ക്കിടെ സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുമ്പോൾ ഹെലികോപ്ടർ വാടകയ്ക്ക് വാങ്ങാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. സാലറി ചലഞ്ച് വഴി സർക്കാർ ജീവനക്കാരുൾപ്പെടെയുള്ളവരുടെ കയ്യിൽ നിന്ന് പണം പിരിക്കുമ്പോഴാണ് സർക്കാരിൻ്റെ ധൂർത്ത്. ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാൻ പവൻ ഹൻസ് എന്ന സ്വകാര്യ കമ്പനിക്ക് സർക്കാർ ഒന്നരക്കോടി ട്രഷറിയിൽ നിന്ന് ഇന്നലെ അഡ്വാൻസായി നൽകി. ഇത് ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാനുള്ള അഡ്വാൻസാണ്.
പ്രളയകാലത്തിന് ശേഷം സംസ്ഥാന ഖജനാവ് വൻ പ്രതിസന്ധിയിലായ സമയത്ത് ഹെലികോപ്‌ടർ വാടകയ്ക്ക് എടുക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു. അത് വലിയ രാഷ്ട്രീയ വിവാദമായിരുന്നതാണ്.
ഛത്തീസ്‌ഗഢിന് ലക്ഷങ്ങൾ മാത്രം ചെലവിൽ പവൻഹൻസ് ഹെലികോപ്ടറുകൾ നൽകുമ്പോൾ, കേരളത്തിന് മാത്രം കോടിക്കണക്കിനാണ് വാടക. ഇത്തരം വിവാദങ്ങളൊന്നും വകവയ്ക്കാതെയാണ് സർക്കാര്‍ ഹെലികോപ്ടര്‍ വാടക കരാറുമായി മുന്നോട്ട് പോകുന്നത്.
മാവോയിസ്റ്റ് വേട്ടയ്ക്കായി ഹെലികോപ്ടർ വാടകക്കെടുക്കാൻ കേന്ദ്ര സർക്കാർ പണം നൽകുമെന്നായിരുന്നു പൊലീസിന്‍റെ മുമ്പുള്ള വാദം. എന്നാൽ, ഹെലികോപ്‌ടറിന് സംസ്ഥാന സർക്കാർ തന്നെ പണം അനുവദിച്ചതോടെ കേന്ദ്ര സഹായമെന്ന വാദം കൂടിയാണ് പൊളിയുന്നത്.