students

തിരുവനന്തപുരം: കൊറോണ മൂലം മാറ്റിച്ച സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മേയിൽ നടത്തുമെന്ന് കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ അറിയിച്ചു. ജൂണിൽ ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ.

പന്ത്രണ്ടാം ക്ലാസിന്റെ ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി, ഹോം സയൻസ്, സോഷ്യോളജി തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ അടച്ചിടൽ ഏപ്രിൽ 14 കഴിഞ്ഞും നീണ്ടാൽ പന്ത്രണ്ടാം ക്ലാസിന്റെ ശേഷിക്കുന്ന പരീക്ഷകൾ അടച്ചിടൽ കാലയളവിൽത്തന്നെ നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.

കേന്ദ്രീയ വിദ്യാലയം, സി.ബി.എസ്.ഇ സ്‌കൂളുകൾ, സെൻട്രൽ ടിബറ്റൻ സ്‌കൂളുകൾ എന്നിവയിൽ ഇന്നുമുതൽ ഓൺലൈൻ പഠനം ആരംഭിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിനോട് ക്ലാസടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പഠന മൊഡ്യൂൾ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. എൻ.ഐ.ഒ.എസ് സ്വന്തംനിലയ്ക്ക് ചാനലുകളിലൂടെ പാഠഭാഗങ്ങൾ സംപ്രേഷണവും ചെയ്യുന്നുണ്ട്. റേഡിയോയിലൂടെയും പ്രക്ഷേപണം നടത്താൻ എൻ.ഐ.ഒ.എസിനോട് നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ, ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ ജെ.ഇ.ഇയുടെ രണ്ട് പരീക്ഷ, നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ പൂർത്തിയാക്കുമെന്നും ഖാരെ പറഞ്ഞു.