വാഷിംഗ്ടൺ: കൊറോണ അമേരിക്കയെ പിടിച്ചുലയ്ക്കുമ്പോൾ കടലിനെയും കപ്പലിനെയും വെറുതേവിടുന്നില്ല. യു.എസ് നാവിക കപ്പലിലെ 70 നാവികർക്ക് കൊറോണ ബാധിച്ചതോടെ കപ്പലിലുള്ളവരെല്ലാം ഭയന്ന് വിറച്ചിരിക്കുകയാണ്.
''ഞങ്ങൾ യുദ്ധമുഖത്തല്ല, ഞങ്ങൾക്ക് മരിക്കണ്ട.'' യുഎസ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ തിയോഡർ റൂസ് വെൽറ്റിന്റെ ക്യാപ്ടൻ ബ്രെറ്റ് ക്രോസി പ്രതിരോധ സെക്രട്ടേറിയറ്റിന് അയച്ച കത്തിലെ വരികളാണിത്.
കപ്പലിലെ 70 നാവികർക്കെങ്കിലും കൊറോണ വൈറസ് ബാധിച്ചതായാണ് ക്യാപ്ടൻ പറയുന്നത്. രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് സൈനികർ. അവരുടെ ജീവൻ രക്ഷിക്കാൻ എനിക്ക് കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ക്യാപ്ടൻകത്തിൽ പറയുന്നു.
കപ്പലിൽ വൈറസ് പടരുകയാണെന്നും അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ എല്ലാവരും മരിക്കുമെന്നുമാണ് ക്യാപ്ടൻ പറയുന്നത്. വിമാനവാഹിനി കപ്പലിൽ നിന്ന് സൈനികരെ നീക്കം ചെയ്യുന്നതും ഐസൊലേറ്റ് ചെയ്യുന്നതും അസാധാരണമായിരിക്കും. പക്ഷേ ഇപ്പോൾ അത് അത്യാവശ്യമാണ്. നാവികരുടെ ആരോഗ്യം ഉറപ്പാക്കിയാൽ മാത്രമെ കപ്പലിന് സാധാരണ നിലയിൽ പ്രവർത്തിക്കാനാകൂ.'' ക്യാപ്ടൻ കത്തിൽ വ്യക്തമാക്കുന്നു.
നിരവധി നാവികർക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിലും കപ്പലിന് ദൗത്യം പൂർത്തിയാക്കാനാകുമെന്ന് യു.എസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ഐസൊലേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കപ്പൽ മുന്നോട്ട് പോകുമെന്നും ജോയിന്റ് സ്റ്റാഫ് വൈസ് ഡയറക്ടർ മേജർ ജനറൽ ജെഫ് ടാലിയഫെറോ പറഞ്ഞു.