അമൃതസർ: പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിര്‍മല്‍ സിംഗ് കോവിഡ് 19 ബാധിച്ച് മരിച്ചു. പഞ്ചാബിലെ അമൃതസറില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് 62കാരനായ നിര്‍മല്‍ സിംഗ് മരിച്ചത്. സുവര്‍ണ്ണ ക്ഷേത്രത്തിലെ മുന്‍ 'ഹുസൂരി രാഗി' ആയിരുന്നു അദ്ദേഹം.
പഞ്ചാബില്‍ ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.ബധനാഴ്ചയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് അദ്ദേഹത്തിന്റെ നില വഷളാക്കിയതെന്ന് പഞ്ചാബ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ചീഫ് സെക്രട്ടറി കെ.ബി.എസ്. സിദ്ധു പറഞ്ഞു.
അടുത്തിടെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ നിര്‍മല്‍ സിംഗിനെ ശ്വാസ തടസമടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം ഡല്‍ഹിയിലും ചണ്ഡിഗഢിലുമായി ഇയാള്‍ മത സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നതായും അധികൃതര്‍ അറിയിച്ചു.
കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മാര്‍ച്ച് 19-ന് ചണ്ഡിഗഢിലെ ഒരു വീട്ടില്‍ 'കീര്‍ത്തന'വും നടത്തി. ഇയാളുടെ രണ്ട് പെണ്‍മക്കള്‍, മകന്‍, ഭാര്യ, ഡ്രൈവര്‍, മറ്റു ആറു പേരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.2009-ലാണ് നിര്‍മല്‍ സിംഗിന് പദ്മശ്രീ ലഭിച്ചത്.