gun

മനില: കോവിഡ് വ്യാപനം തടയാൻ ഫിലിപ്പൈൻസിൽ നിയന്ത്രണം കർശനമാക്കി. ഒരു മാസം നീളുന്ന ലോക്ക് ഡൗൺ ലംഘിച്ചാൽ വെടിവച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേർടിന്റെ മുന്നറിയിപ്പ്. പൊലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ടെന്ന് ഫിലിപ്പൈൻ പ്രസിഡന്റ് പറഞ്ഞു.

പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ആരായാലും എല്ലാവർക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സർക്കാരിനെ അനുസരിക്കേണ്ടതുണ്ട്. ഗുരുതരമായ സമയമാണിത്. രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് റൊഡ്രിഗോ ഡ്യൂട്ടേർട് പറഞ്ഞു. ആരോഗ്യപ്രവർത്തകരെയും ഡോക്ടർമാരെയും ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ആരെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ അത്തരക്കാരെ . അവിടെ വച്ച് തന്നെ വെടിവച്ച് കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാൽ നിങ്ങൾ പരാജയപ്പെടുമെന്ന കാര്യത്തിൽ സംശയംവേണ്ടെ. രണ്ടാഴ്ചയിലേറെയായി ഫിലിപ്പൈൻസിൽ ലോക്ക് ഡൗൺ ആരംഭിച്ചിട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച് മനിലയിലെ ക്യൂസോൺ സിറ്റിയിലെ ചേരിനിവാസികൾ റോഡുകളിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റൊഡ്രിഗോ ഡ്യൂട്ടേർട് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് മുന്നറിയിപ്പ് നൽകിയത്. ഫിലിപ്പൈൻസിൽ ഇതുവരെയായി 2311 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 100 ഓളം പേർ മരിച്ചു.