ന്യൂഡൽഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ 14 വരെ മാത്രമേ ലോക്ക് ഡൗൺ ഉണ്ടാകൂ. എന്നാൽ സഞ്ചാരനിയന്ത്രണം തുടരും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രോഗബാധ സാധ്യതയുള്ള 22 വൈറസ് ഹോട്ട്സ്പോട്ട് സ്ഥലങ്ങൾ പ്രഖ്യാപിച്ചു. രോഗബാധ കൂടുതലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ നിയന്ത്രണത്തിൽ അയവുവരുത്തില്ല.
വൻ തോതിൽ ആളുകൾ ഉപയോഗിക്കുന്ന യാത്രാ സംവിധാനങ്ങളിൽ നിയന്ത്രണം തുടരും. വ്യോമ, റെയിൽ മേഖലകളിൽ നിയന്ത്രണം തുടരാനാണ് സാധ്യത.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. മരണസംഖ്യ ഉയർന്നതും ആശങ്ക ഉയർത്തുന്നുണ്ട്. 50 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സർക്കാർ നടത്തുന്നില്ലയെന്നും ഇത്തരം വാർത്തകൾ കാണുമ്പോൾ ആശ്ചര്യം തോന്നുകയാണെന്നും നേരത്തെ തന്നെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞിരുന്നു.
ചൈനയിലേതിന് സമാനമായി കൂടുതൽ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗൺ നീട്ടിയേക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ സംസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ,ആരോഗ്യ മന്ത്രി കെ.കെ ശൈലജ ചീഫ് സെക്രട്ടറി ടോം ജോസ് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.