തിരുവനന്തപുരം: കൊവിഡ് 19 ന്റെ ഭാഗമായ സമ്പൂർണ ലോക്ക് ഡൗണിൽ ബിവറേജസ് ചില്ലറ വിൽപ്പനശാലകളും ബാറും അടച്ചുപൂട്ടിയതോടെ സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുന്നു. മദ്യശാലകൾ അടച്ചുപൂട്ടിയശേഷം കഴിഞ്ഞ പത്ത് ദിവസത്തിനകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യാജമദ്യവും വാഷും കായംകുളത്തിന് സമീപം വ്യാജവിദേശമദ്യവും പിടികൂടിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മദ്യദുരന്തം പോലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ കർശന നടപടികൾ കൈക്കൊള്ളാൻ പൊലീസിനും എക്സൈസിനും സർക്കാർ നിർദേശം നൽകി.
മദ്യാസക്തിയുള്ളവർക്ക് ഡോക്ടർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബെവ്കോയിൽനിന്ന് മദ്യം നൽകാനുള്ള സർക്കാർ നടപടി കോടതി വിലക്കിയതോടെയാണ് ദുരന്തം ഭയന്ന് വ്യാജമദ്യത്തിനെതിരായ നടപടികൾ കടുപ്പിക്കാനുള്ള തീരുമാനം. മദ്യം കിട്ടില്ലെന്ന് അറിഞ്ഞതോടെ വരുംദിവസങ്ങളിൽ മദ്യത്തിന്റെ നിറവും മണവുമുള്ള എന്തും ഇക്കൂട്ടർ കുടിക്കാൻ സാദ്ധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ദുരന്തനിവാരണ നടപടികൾ കടുപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. വാറ്റ് ചാരായത്തിന് പുറമേ സാനിറ്റൈസർ നിർമ്മാണത്തിനെത്തിക്കുന്ന സ്പിരിറ്റിന്റെയും മറ്റും ലഭ്യത വർദ്ധിച്ചതാണ് ആശങ്കയ്ക്ക് കാരണം.
അതിർത്തിയിൽ സ്പിരിറ്റും വ്യാജമദ്യവും സംഭരിക്കുന്നതും കടത്തുന്നതും തടയാൻ ബോർഡർ പട്രോളിംഗും നിരീക്ഷണവും ശക്തമാക്കുന്നതിനും വനമേഖലകൾ പോലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാറ്റും വിപണനവും തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാനുമാണ് നിർദേശം.
സ്ഥിരം അബ്കാരി കുറ്റവാളികളുടെ ലിസ്റ്ര് തയ്യാറാക്കി പൊലീസും എക്സൈസും രഹസ്യാന്വേഷണ വിഭാഗങ്ങളും ഇവരെ നിരന്തരം നിരിക്ഷിക്കാനും അബ്കാരി കുറ്റവാളികളായ പിടികിട്ടാപ്പുള്ളികളെ ഉടൻ കസ്റ്റഡിയിലെടുക്കാനും പൊലീസ് - എക്സൈസ് വിഭാഗങ്ങൾക്ക് നിർദേശമുണ്ട്. കൂടാതെ പുതുമുഖങ്ങളായ വ്യാജ മദ്യക്കച്ചവടക്കാരെ തിരിച്ചറിയുന്നതിനായി ഗ്രാമപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും രഹസ്യനിരീക്ഷണം നടത്തണം. വനമേഖലകളിലെ വാറ്റ് കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്. രാത്രികാല പരിശോധന കർശനമാക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങൾ , കെട്ടിടങ്ങൾ എന്നിവിടങ്ങളെല്ലാം നിരീക്ഷണ പരിധിയിലുണ്ടാവും. അടഞ്ഞ് കിടക്കുന്ന കള്ള് ഷാപ്പുകളുടെ പരിസരത്ത് അനധികൃത കച്ചവടത്തിനുള്ള സാദ്ധ്യത കൂടുതലായതായിനാൽ അവിടങ്ങളിൽ എപ്പോഴും കണ്ണുണ്ടാകണമെന്നും കീഴുദ്യോഗസ്ഥരോട് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.ഓരോ പ്രദേശത്തും മദ്യാസക്തിയുളളവരെ നിരീക്ഷണത്തിലാക്കിയാൽ ഉറവിടങ്ങൾ കണ്ടെത്താനാകും. ലഹരിവസ്തുക്കളുടെ വിപണനത്തെപ്പറ്റി ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിക്കണമെന്നും
ഒരുപരാതി പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ മുൻവിധിയോടെ തള്ളിക്കളയരുതെന്നും ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.
മദ്യപാനത്തിനായി ആളുകൾ കൂട്ടം കൂടുന്നതും കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ കർശന നിരീക്ഷണത്തിലൂടെ മദ്യത്തിനൊപ്പം കൊവിഡിനെയും പ്രതിരോധിക്കാമെന്നും അഡീഷണൽ എക്സൈസ് കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയൽ പറഞ്ഞു.