andaman-people

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഗോത്രവിഭാഗങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ വിഷമിക്കുകയാണ് അധികൃതർ. ദ്വീപിലെ ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശത്തേക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശിക്കാതിരിക്കാൻ സഞ്ചാരം തടയാനുള്ള നീക്കത്തിലാണ് പൊലീസ്.

ദ്വീപിലെ ഗോത്ര വിഭാഗക്കാരുടെ ജീവിതത്തെക്കുറിച്ചോ ആളുകളുടെ എണ്ണത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ല. നിരവധി വീടുകളുണ്ടെന്ന വിവരങ്ങൾ മാത്രമാണുളളത്. കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ ദ്വീപിലെ ആദിവാസികളുടെ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. ഇവരെ കാണാനോ താമസസ്ഥലത്തേക്ക് പ്രവേശിക്കാനോ കഴിയുകയില്ല. ഈ സാഹചര്യത്തിലാണ് ദ്വീപിന് സമീപത്തേക്കുള്ള യാത്രകൾ തടയാൻ പൊലീസ് തീരുമാനിച്ചത്.

ഡൽഹി നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് പോർട്ട് ബ്ലെയറിൽ ഒൻപത് പേർ എത്തിയിരുന്നു. കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവരിൽ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. ഈ ഒൻപത് പേരും വിമാനമാർഗമാണ് പോർട്ട് ബ്ലെയറിൽ ഇറങ്ങിയത്. ആറ് പേർ കപ്പൽ വഴി സഞ്ചരിച്ചു. തബ് ലീഗ് സമ്മേളനത്തിൽ ഇവിടെ നിന്ന് 15പേർ പങ്കെടുത്തതായാണ് വിവരം.

ഈ സാഹചര്യത്തിലാണ് ആൻഡമാൻ നിക്കോബാർ ദ്വീപിലേക്കുള്ള യാത്രകൾ പൊലീസ് തടയുന്നത്. ദ്വീപിൽ വൈറസ് ബാധയുണ്ടായാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിഗമനത്തിലാണ് അധികൃതർ. ആദിവാസി ഗോത്രങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് അതിരുകൾ ഇല്ലെങ്കിലും പലയിടങ്ങളിലും റോഡുകൾ പൊലീസ് അടച്ചു. പുറത്ത് നിന്നൊരാൾക്ക് ദ്വീപിലേക്ക് പ്രവശിക്കാനുള്ള മാർഗങ്ങളെല്ലാം അടച്ചു. അതിനിടെ പോർട്ട് ബ്ലെയറിൽ എത്തിയവരോട് നിർബന്ധിതമായി നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദേശിച്ചു.