ചൈന: പട്ടിയേയും പൂച്ചയേയുമൊക്കെ ചൈനാക്കാർ തിന്നത് മതി. ഇനി അതെല്ലാം ഓർമ്മകളാവും. പട്ടി, പൂച്ച എന്നിവയുടെ വിൽപ്പനയും ഉപഭോഗവും ചൈനയിലെ ഷെൻചെൻ നഗരത്തിൽ നിരോധിച്ചു. കൊവിഡ് പടർന്നത് പട്ടിയുടെയും പൂച്ചയുടെയുമൊക്കെ ഇറച്ചി വിൽക്കുന്ന ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നാണെന്നായിരുന്നു വാർത്ത പരന്നത്. ചൈന കൊവിഡിൽ നിന്ന് മുക്തിനേടിയതോടെ ഈ മാർക്കറ്റ് പഴയതുപോലെ തുറന്നു പ്രവർത്തിക്കുകയും കച്ചവടം പതിവ് പോലെ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെ ലോക രാജ്യങ്ങൾ പുച്ഛിച്ച് തള്ളിയത് ചൈനയ്ക്ക് നാണക്കേടായി. ഇതോടെയാണ് നിരോധനം വരുന്നത്.
പുതിയ നിയമം മേയ് ഒന്ന് മുതൽ നിലവിൽ വരും. ഇതനുസരിച്ച് പാമ്പുകളും പല്ലികളും ഉൾപ്പെടെയുള്ള സംരക്ഷിത വന്യജീവികളുടെ പ്രജനനം, വിൽപ്പന, ഉപഭോഗം എന്നിവ നിരോധിക്കും. പട്ടികളുടെയും പൂച്ചകളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയും ഉപയോഗം നിരോധിക്കുന്നത് വികസിത രാജ്യങ്ങളിൽ പതിവാണെന്നും ഇത്തരത്തിലുള്ള നിരോധനം അനിവാര്യമായിരിക്കുകയാണെന്നും നിയമത്തിൽ പറയുന്നു.
ചൈനീസ് നഗരമായ വുഹാനിലെ വന്യജീവി മാർക്കറ്റാണ് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. ഈ മാർക്കറ്റുമായി അടുത്ത ബന്ധം പുലർത്തിയവരിലാണ് 2019 ഡിസംബറിൽ വൈറസ് ബാധിച്ച് ലോകത്തെ ആദ്യ രോഗി ഉണ്ടായതെന്നാണ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ചൈന ഇത്തരം ഒരു നിരോധനത്തിലേക്ക് കടക്കുന്നത്.