us-

വാഷിംഗ്‌‌ടൺ: കൊവിഡ് ഭീതിക്കൊപ്പം അമേരിക്കയിൽ തൊഴിലില്ലായ്മ ഭീതിയും രൂക്ഷമാകുന്നു. അമേരിക്കയിൽ 70 ലക്ഷത്തോളം പേരാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾ വൻതോതിൽ തൊഴിൽ നഷ്ടത്തിനിടയാക്കുന്നതാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിന് ഇത്രയധികം ആളുകൾ അപേക്ഷിക്കാൻ കാരണം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ തെളിവാണിത്.

ലോകമെങ്ങും വ്യവസായ വാണിജ്യ മേഖലകൾ സ്തംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വൻതോതിലുള്ള തൊഴിൽ നഷ്ടം സംഭവിക്കുന്നതായുള്ള റിപ്പോർട്ട് തൊഴിൽ വകുപ്പ് വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. കമ്പനികളിലെ കൂട്ട പിരിച്ചുവിടലാണ് ലക്ഷക്കണക്കിനാളുകളുടെ തൊഴിൽ നഷ്ടമാക്കുന്നത്.

തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള അപേക്ഷകർ കൂടിയത് കൂട്ട പിരിച്ചുവിടലിന്റെ വ്യക്തമായ സൂചനയാണ്. കഴിഞ്ഞയാഴ്ച മാത്രം 30 ലക്ഷത്തിലധികം പേരാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിന് അപേക്ഷ നൽകിയത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഒരുകോടിയിലേറെ ജീവനക്കാരെയാണ് കമ്പനികൾ താത്കാലികമായി പിരിച്ചുവിട്ടത്. കൊവിഡ് വ്യാപനം തുടരുന്നതിനാൽ വരും ദിവസങ്ങളിൽ ഈ സംഖ്യ വർദ്ധിക്കാനാണ് സാദ്ധ്യത.

ഏപ്രിൽ അവസാനമാകുമ്പോഴേക്ക് ജോലി നഷ്ടമാകുന്നവരുടെ എണ്ണം രണ്ട് കോടിയാകുമെന്നാണ് തൊഴിൽ വകുപ്പ് പറയുന്നത്. ഈ മാസം തൊഴിലില്ലായ്മ നിരക്ക് 15 ശതമാനം വർദ്ധിക്കും. 1982ലെ മാന്ദ്യത്തിൽ 10.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അന്ന് ഒമ്പത് ലക്ഷത്തോളം പേർക്കാണ് ജോലി ഇല്ലാതായത്.

വരുമാനം കുറഞ്ഞതിനാൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ഹോട്ടലുകൾ, തിയേറ്ററുകൾ, ജിമ്മുകൾ തുടങ്ങി എല്ലാവരും സ്വീകരിക്കുന്നത്. ഓട്ടോ മൊബൈൽ വ്യവസായവും ഫാക്ടറികളുമെല്ലാം തകർച്ചയിലാണ്.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള അമേരിക്കയിൽ 90 ശതമാനം ജനങ്ങളും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ല. ജോലിയേക്കാൾ ജീവനിലാണ് പേടി.