lock-down-

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2301 ആയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. ഇന്ന് രാവിലെ 9 മണിക്ക് ഔദ്യോഗികമായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2301 ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2088. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 156 ആണ്. 56 പേർ മരിച്ചു. ഒരാളെ രാജ്യത്തിന് പുറത്തേക്ക് മാറ്റി.

കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരായവരുടെ എണ്ണം 306 ആണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 13 പേരാണ് ഇതുവരെ മഹാ രാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 7 പേർ. മധ്യപ്രദേശിൽ ആറ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബിലും ഡൽഹിയിലും നാല് പേർ വീതം പേർ മരിച്ചു.

ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ആർ.എം.എൽ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അവിടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ ആരോഗ്യമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം നടക്കും.

ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും കനത്ത പിഴ ഈടാക്കാനുമാണ് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചത്. എപിഡെമിക് ആക്ടും ദുരന്തനിവാരണ നിയമവുമനുസരിച്ച് കനത്ത പിഴ ഈടാക്കണം. ആരോഗ്യപ്രവർത്തകർക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള അക്രമമുണ്ടായാൽ ഐ.പി.സിക്ക് പുറമേ, ഈ നിയമങ്ങളും ചുമത്തി രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിൽ അറസ്റ്റ് ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിക്കുന്നു.