ന്യൂഡൽഹി: ഗുജറാത്തിലെ സൂറത്തിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന 61കാരി മരിച്ചു. 108 പേർക്കാണ് ഗുജറാത്തിൽ കൊവിഡ് രോഗം ബാധിച്ചത്. തമിഴ്നാട്ടിലും കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി ഇന്ന് മരിച്ചു. 75 വയസായ പുരുഷനും 61 വയസായ സ്ത്രീയുമാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു.
കഴിഞ്ഞ 12 മണിക്കൂറിനിടെ 302 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 3374 പേർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. 267 പേർക്ക് ഭേദമായി. 3030 പേരാണ് ഇപ്പോൾ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ പത്ത് ദിവസം ശേഷിക്കേ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
അതേസമയം, മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഇന്നലെ രാത്രിയോടെ 600 കടന്നു. മഹാരാഷ്ട്രയിൽ 147 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. മുംബയിൽ നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ആയി. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒറ്റയടിക്ക് ലോക്ക് ഡൗൺ പിൻവലിക്കാനായേക്കില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കുന്നതാണ് പരിഗണനയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് 19 വ്യാപിക്കുന്നതിനെ തുടർന്ന് ഡൽഹി ആർ.കെ പുരത്തെ ചേരി അടച്ചു. സൗത്ത് മോത്തി ബാഗിന് സമീപമുള്ള ജെ.ജെ കോളനിയാണ് അടച്ചത്. ഇവിടെ താമസിക്കുന്ന എയിംസ് ട്രോമാ കെയറിലെ ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. 2020 മാർച്ച് 3നാണ് ഡൽഹിയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യ തലസ്ഥാനത്ത് 445 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് ഇതിൽ 15 പേർക്ക് രോഗം ഭേദമാകുകയും 6 പേർ മരിക്കുകയും ചെയ്തു.