ലണ്ടൻ: കൊവിഡ് പടരുന്നതിനു കാരണം 5ജി മൊബൈൽ ടെലികമ്യൂണിക്കേഷനാണെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായതോടെ ബ്രിട്ടണിൽ പലയിടങ്ങളിലും മൊബൈൽ ടവറുകൾ കത്തിച്ചു. 5ജിയും കൊവിഡും തമ്മിൽ ബന്ധമുണ്ടെന്ന് പ്രചരിക്കുന്ന സംഭവത്തിൽ യു.കെ അന്വേഷണം ആരംഭിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ യു.കെ സർക്കാരിലെ ഡിജിറ്റൽ, കൾച്ചർ, മീഡിയ വകുപ്പുകൾ പ്രതികരണവുമായെത്തി. ഓൺലൈനിൽ 5ജി കൊറോണ ബന്ധത്തെപ്പറ്റി വ്യാജവിവരം പരക്കുന്നതായി അറിഞ്ഞു. ഇതിൽ വിശ്വാസയോഗ്യമായ ഒന്നുമില്ലെന്ന് അവർ ട്വിറ്ററിൽ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയ്ക്കിടയിൽ വീടിനകത്തു കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും മറ്റും ആശയവിനിമയത്തിനും വാർത്തകളും വിവരങ്ങളും അറിയാനും പങ്കുവയ്ക്കാനും വലിയ ആശ്രയമാണു മൊബൈൽ ഫോണുകൾ. ടവറുകൾക്ക് ആളുകൾ കൂട്ടത്തോടെ തീയിടുമ്പോൾ മൊബൈൽ സേവനം നിലയ്ക്കും. ഇത് കൂടുതൽ കുഴപ്പങ്ങൾക്കു കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബെർമിംഗ്ഹാം, ലിവർപൂൾ, മെല്ലിംഗ്, മെർസിസൈഡ് എന്നിവിടങ്ങളിലെ ടവറുകൾക്കാണ് തീയിട്ടത്. രാജ്യത്തെ അടിയന്തര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യത്തിനാണ് ഈ വ്യാജ വാർത്താ പ്രചാരണം വഴിവച്ചതെന്നും ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞു