തിരുവനന്തപുരം : സർക്കാർ കരുത്തായി മുന്നിൽ നിന്നപ്പോൾ ഒന്നരവയസുകാരി അൻവിത ലോക്ക് ഡൗണിനെ അതിജീവിച്ച് ചികിത്സയ്ക്കായി ഹൈദരാബാദിലെത്തി. കണ്ണിലെ കാൻസറിന്റെ തുടർചികിത്സയ്ക്കായി ഇന്നലെ രാവിലെ 7.15 നാണ് അൻവിതയും മാതാപിതാക്കളും ആലപ്പുഴയിലെ ചേർത്തലയിൽ നിന്ന് ആംബുലൻസിൽ ഹൈദരാബാദിലേക്ക് തിരിച്ചത്. രാത്രിയോടെ എത്തിച്ചേർന്ന അൻവിതയുടെ ചികിത്സ എൽ.വി.പ്രസാദ് ആശുപത്രിയിൽ ഇന്ന് ആരംഭിക്കും.
കാൻസർ ബാധിച്ച അൻവിതയ്ക്കും മാതാപിതാക്കൾക്കും ലോക്ക് ഡൗണിനെ തുടർന്ന് ഹൈദ്രാബാദിലെത്താൻ കഴിയാത്ത അവസ്ഥ, മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹം
ആരോഗ്യമന്ത്രിയോട് ആവശ്യമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ചികിത്സയ്ക്ക് ശേഷം ഇതേ ആംബുലൻസിൽ തന്നെ അവരെ തിരികെ വീട്ടിലെത്തിക്കും.
കേരള സാമൂഹ്യ സുരക്ഷാമിഷനാണ് അൻവിതയ്ക്ക് യാത്രാസൗകര്യം ഏർപ്പാടാക്കിയത്. മിഷൻ ഉദ്യോഗസ്ഥർ രാവിലെ വീട്ടിലെത്തി യാത്രാ ചെലവിനുള്ള തുക കൈമാറിയിരുന്നു. യാത്രാഅനുമതിയും ആംബുലൻസ് കടന്നു പോകുന്ന മറ്റുസംസ്ഥാനക്കൾക്കുള്ള നിർദ്ദേശങ്ങളും പൊലീസ് ആസ്ഥാനത്ത് നിന്ന് നൽകിയിരുന്നു.