covid-19

തിരുവനന്തപുരം: കൊവിഡിനെ നേരിടാൻ ഇന്ത്യൻ റെയിൽവേയുടെ ഐസലേഷൻ വാർഡുകളിലും ഐ.സി യൂണിറ്റുകളിലും റെയിൽവേ ഡോക്ടർമാരുടെ സേവനം. എല്ലാ റെയിൽവേ ആശുപത്രികളിലെയും ഹെൽത്ത് യൂണിറ്റുകളിലെയും ഡോക്ടമാരുൾപ്പെടെയുള്ളവരെ ക്രമീകരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. സംസ്ഥാന സർക്കാർ,​ സ്വകാര്യ ഡോക്ടർമാരുടേയും ആരോഗ്യപ്രവർത്തകരുടേയും സേവനവും ഉറപ്പാക്കും. കൂടുതൽ കൊവിഡ് ബാധിതർ എത്തുന്ന അവസ്ഥയിൽ സൈന്യത്തിലെ ഡോക്ടർമാരുടെയും സേവനം തേടും.

ആദ്യഘട്ടത്തിൽ റെയിൽവേയുടെ 5000 കോച്ചുകളും രണ്ടാം ഘട്ടത്തിൽ 20,​000 കോച്ചുകളും ഐസലേഷൻ ,​ ഐ.സി.യു വാർഡുകളാക്കി മാറ്റാനാണ് നിർദ്ദേശം. ഡിവിഷണൽ റെയിൽവേ ആശുപത്രികൾ കേന്ദ്രമാക്കിയാവും പ്രവർത്തനം. ട്രെയിൻ തന്നെ ആശുപത്രിയാകുമ്പോൾ കോവിഡ് ബാധിത പ്രദേശത്തെത്തി സേവനം ഉറപ്പാക്കുകയും ചെയ്യാം.

ദക്ഷിണറെയിൽവേയിൽ

473 കോച്ചുകൾ

*തിരുവനന്തപുരവും പാലക്കാടും ഉൾപ്പെടുന്ന ദക്ഷിണ റെയിവേയിൽ 473 കോച്ചുകളാണ് ഐസലേഷൻ വാർഡുകളാക്കുന്നത്. രണ്ടാം ഘട്ടത്തിൽ 1500 കോച്ചുകളും.

*തിരുവനന്തപുരം,​ പാലക്കാട് ഡിവിഷനുകളിലായി 40 ബോഗികളിൽ, ഒരു കോച്ചിൽ എട്ട് വാർഡ് എന്ന കണക്കിൽ 320 വാർഡുകൾ സജ്ജമാക്കും. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ, തിരുവനന്തപുരം, കൊച്ചുവേളി, എറണാകുളം മെക്കാനിക്കൽ കോച്ചിംഗ് മെയിന്റനൻസ് ഡിപ്പോകളിലാണ് ഐസലേഷൻ യൂണിറ്റുകൾ.

*കോച്ചിൽ അരഡസൻ പേർക്ക് ഇരിക്കാവുന്ന ഓരോ കാബിനിലേയും മദ്ധ്യത്തിലുളള രണ്ട് ബർത്തുകൾ നീക്കം ചെയ്താണ് ഒരു വാർഡ്.

*ഓരോ വാർഡും സർജിക്കൽ കർട്ടൻ ഉപയോഗിച്ച് മറയ്ക്കും. നഴ്സിംഗ് റൂമും മെഡിക്കൽ സ്റ്റോറും രണ്ട് ഓക്സിജൻ സിലിണ്ടറുകളുമുണ്ടാകും.

* ഹൈ വോൾട്ടേജ് പ്ലഗ്ഗ്, ലൈഫ് സപ്പോർട്ട് സംവിധാനം. എല്ലാ വാർഡുകളിലും മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യാൻ പ്ലഗ്ഗ് പോയിന്റുകളും ജനലുകളിൽ കൊതുക് വലയും.

*ഓരോ കോച്ചിലെയും നാല് ടോയ്ലറ്റുകളും നവീകരിക്കും.

കേരളത്തിൽ 40

ഡോക്ടർമാർ

സംസ്ഥാനത്ത് പാലക്കാടും തിരുവനന്തപുരത്ത് പേട്ടയിലും റെയിൽവേ ഡിവിഷണൽ ആശുപത്രികളും കൊല്ലം,​ കോട്ടയം,​ ആലപ്പുഴ,​ എറണാകുളം,​ തൃശൂർ എന്നിവിടങ്ങളിൽ റെയിൽവേ ഹെൽത്ത് യൂണിറ്റുകളും നിലവിലുണ്ട്.

ഇവിടങ്ങളിലെ 40 ഡോക്ടമാരുടെ സേവനം പ്രയോജനപ്പെടുത്തും.