മലപ്പുറം: മലപ്പുറം ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വദേശിനി അസുഖം ഭേദമായി ആശുപത്രി വിട്ടു. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഇവര്‍ അസുഖബാധിതയായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ ഇവർക്ക് യാത്രയയപ്പ് നല്‍കി. അതേസമയം, കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള സംവിധാനം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജമാവുകയാണ്. ആര്‍.ടി.പി.സി.ആര്‍ ലാബ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്.
റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനാ ലബോറട്ടറിക്ക് ഐ.സി.എം.ആറിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ആഴ്ച തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി ശശി അറിയിച്ചു.