covid

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ വിഭാഗങ്ങൾക്ക് എതിരെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് മാവോയിസ്റ്റുകൾ. സി.പി.ഐ മാവോയിസ്റ്റ്, മാൽക്കൻഗിരി-കൊറാപുട്- വിശാഖ ഡിവിഷണൽ കമ്മിറ്റി സെക്രട്ടറി കൈലാസത്തിന്റെ പേരിലുള്ള പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്.

തെലുങ്ക് ഭാഷയിൽ എഴുതിയ കുറിപ്പ് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു. സി.പി.ഐ മാവോയിസ്റ്റ്, പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി, മറ്റ് വിഭാഗങ്ങൾ എന്നിവയിൽ നിന്നൊന്നും സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സുരക്ഷാ സേന ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തലിന് സർക്കാരിന്റെ മറുപടിയും ഇവർ തേടിയിട്ടുണ്ട്.

ആരാണ് കൊവിഡ് പടർത്തിയതെന്ന് ചിന്തിക്കാൻ ജനങ്ങളോട് കൈലാസം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ രോഗവ്യാപനം തടയാൻ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിശാഖപട്ടണത്ത് ചിലയിടത്ത് പതിച്ച പോസ്റ്ററുകളിൽ ജനങ്ങളോട് നിരന്തരം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകാൻ മാവോയിസ്റ്റുകൾ ആവശ്യപ്പെടുന്നു. മാസ്ക് ധരിക്കാൻ പരമാവധി ശ്രമിക്കണമെന്നും പോസ്റ്ററിലുണ്ട്. വിവാഹം അടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കണം. സാമൂഹ്യ അഖലം പാലിക്കണം. ചുമ, ജലദോഷം, പനി തുടങ്ങിയ എന്തെങ്കിലും രോഗലക്ഷണം കാണുന്നുണ്ടെങ്കിൽ ഡോക്ടറെ കാണണം. തുറസായ സ്ഥലത്ത് തുപ്പരുത്, ഗ്രാമങ്ങളിൽ ശുചിത്വം പാലിക്കണം, വെള്ളം തിളപ്പിച്ച് മാത്രമേ കുടിക്കാവൂ തുടങ്ങിയ നിർദ്ദേശങ്ങളും പോസ്റ്ററുകളിലുണ്ട്.

poster