ന്യൂഡൽഹി: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. ലഖ്നൗവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ഡിസ്ചാർജ് ചെയ്തു. ആശുപത്രി വിട്ടെങ്കിലും കനിക കപൂർ 14 ദിവസം വീട്ടിൽ കരുതൽ നിരീക്ഷണത്തിൽ തുടരും.
മാർച്ച് 20 നാണ് ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെച്ച് വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ലഖ്നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവര്‍ ഒരു പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന്‍ ദുഷ്യന്ത് സിംഗും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ചില ബോളിവുഡ് താരങ്ങളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്ന വിധത്തില്‍ അലക്ഷ്യമായി പെരുമാറിയതിന് കനികയ്ക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.