boris-johnson

ലണ്ടർ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ തൃപ്തികരമാവണമെന്നില്ലെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പത്തു ദിവസം മുമ്പ് കൊവിഡ് 19 ബാധിതനായ ജോണ്‍സനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജോണ്‍സന്‍ രോഗബാധിതനായ അന്നുതന്നെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹന്നോക്കിന്റെ നില തൃപ്തികരമാണ്. ഹന്നോക്ക് സാധാരണ നിലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജോണ്‍സന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വേണ്ടിയാണ് ജോണ്‍സനെ ആസ്പത്രിയിലേക്ക് മാറ്റിയതെന്നും ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നുമാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര ഗൗരവമാര്‍ന്നതല്ലെങ്കില്‍ ഈ ഘട്ടത്തില്‍ ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റുമായിരുന്നില്ലെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ സാറ ബോസ്ലെ ചൂണ്ടിക്കാട്ടുന്നത്.

ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സനെ ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ആശുപത്രിയിലേക്ക് മാറ്റിയത്. ജോണ്‍സന്റെ നില വഷളായാല്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ആയിരിക്കും പ്രധാനമന്ത്രിയുടെ ചുമതലകള്‍ വഹിക്കുകയെന്നാണ് വിവരം.