parliament-

ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എം.പിമാരുടെ ശമ്പളവും അലവന്‍സുകളും മുന്‍ എം.പിമാരുടെ പെന്‍ഷനും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു.

മുപ്പതു ശതമാനം കുറവാണ് വരുത്തുക. ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തിലും പെന്‍ഷനിലും കുറവു വരുത്തുക.

എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവര്‍ഷത്തേക്ക്(2020-21, 2021-22)നിര്‍ത്തിവെക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഈ ഇനത്തിലെ 7,900 കോടിരൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും.

സാമൂഹത്തോടുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവരും ശമ്പളത്തില്‍ 30 ശതമാനം കുറവു വരുത്താന്‍ സ്വമേധയാ തയ്യാറായതായും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല.