തിരുവനന്തപുരം: ഇന്നലെ ജില്ലയിൽ പുതുതായി 172 പേർ കൊവിഡ് 19 രോഗനിരീക്ഷണത്തിലായി. തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ ആർക്കും കൊവിഡ് രോഗം പോസിറ്റീവായില്ല. മെഡിക്കൽ കോളേജിൽ 40, ജനറൽ ആശുപത്രി 14, പേരൂർക്കട മാതൃകാ ആശുപത്രി അഞ്ച്, നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നാല്, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഏഴ്, എസ്.എ.ടി ആറ്,കിംസ് 12, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം ഏഴ്, പി.ആർ.എസിൽ ഒരാളും ഉൾപ്പെടെ 96 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതുവരെ പോസിറ്റീവായവരിൽ നാല് തിരുവനന്തപുരം സ്വദേശികളും കൊല്ലം സ്വദേശിയും മെഡിക്കൽ കോളേജിലും, രണ്ട് കുട്ടികൾ എസ്.എ.ടിയിലും ചികിത്സയിലുണ്ട്.
യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റൽ 78, വിമെൻസ് ഹോസ്റ്റൽ 48,ഐ.എം.ജി 51,വേളി സമേതി 19, മാർ ഇവാനിയോസ് ഹോസ്റ്റൽ 173, വിഴിഞ്ഞം സെന്റ് മേരീസ് സ്‌കൂൾ 103, പൊഴിയൂർ എൽ.പി സ്‌കൂൾ 36,പൊഴിയൂർ സെന്റ് മാതാ സ്‌കൂൾ ആറ് പേർ എന്നിവരടക്കം 514 പേർ നിരീക്ഷണത്തിലുണ്ട്.
ഇന്നലെ 168 ഫലം നെഗറ്റീവ്
ഇന്നലെ ലഭിച്ച 168 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. 277 പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇന്നലെ 48 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഹൈലൈറ്റ്സ്
നിരീക്ഷണത്തിലുള്ളവർ: 8475
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 7865
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 96
കൊവിഡ്കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ: 514
പുതുതായി നിരീക്ഷണത്തിലായവർ: 172
കളക്ടർ പരിശോധന നടത്തി
ലോക്ക് ഡൗൺ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നുണ്ടോയെന്നറിയാൻ കളക്ടർ കെ.ഗോപാലകൃഷ്ണൻ ഇന്നലെ നേരിട്ട് പരിശോധിച്ചു. പൂജപ്പുര ജംഗ്ഷൻ,തിരുമല എന്നിവിടങ്ങളിലായിരുന്നു പരിശോധന. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയവർക്കെതിരെ നടപടിയെടുക്കാൻ കളക്ടർ നിർദ്ദേശം നൽകി. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും സാമൂഹ്യ അകലം പാലിക്കാത്തവരെ കളക്ടർ ശാസിച്ചു. കച്ചവട സ്ഥലങ്ങളിൽ തിരക്കുണ്ടാക്കുന്നത് അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.