തിരുവനന്തപുരം: സർവീസ് പെൻഷൻ വിതരണത്തിനും, വർഷാവസാന ബില്ലുകൾ ക്ലീയർ ചെയ്യുന്നതിനുമായി രാവിലെ 9 മുതൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ട്രഷറികൾ ഇനി മുതൽ വീണ്ടും 10 മണിക്കേ പ്രവർത്തനമാരംഭിക്കൂ. അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അടിസ്ഥാനമാക്കിയല്ലെങ്കിലും, ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പെൻഷൻ വിതരണം തുടരുമെന്നും ട്രഷറി അധികൃതർ പറയുന്നു.
സർക്കാർ ഓഫീസുകളിൽ സാമൂഹ്യ അകലം പാലിക്കണമെന്നും ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരായാൽ മതിയെന്നുമുളള നിർദ്ദേശം ട്രഷറികളിൽ പാലിച്ചില്ലെന്ന ആക്ഷേപമുണ്ട്. ജീവനക്കാർ കുറവായതിനാൽ പല ട്രഷറികളിലും എല്ലാ ദിവസവും ജീവനക്കാർ ഹാജരാവേണ്ടി വന്നു. ലക്ഷക്കണക്കിന് പെൻഷൻ കാർ ഒരുമിച്ചു വന്നതിനാൽ സാമൂഹ്യ അകലം സംബന്ധിച്ച നിബന്ധനകൾ പൂർണമായും പാലിക്കാനായില്ല. മാർച്ച് 27 മുതൽ 31 വരെ ബില്ലുകൾ ഹാജരാക്കുന്ന തിരക്കായിരുന്നു. . ആദ്യം ഇറക്കിയ ഉത്തരവനുസരിച്ച് ഒരാഫീസിൽ മൂന്നിലൊന്ന് ജീവനക്കാർ വന്നാൽ മതിയെന്നായിരുന്നു.പിന്നീട് പുതിയ ഉത്തരവിറക്കുകയായിരുന്നു .എട്ടോ ഒമ്പതോ ജീവനക്കാർ മാത്രമുള്ള ട്രഷറിയിൽ മൂന്നിലൊന്ന് തത്വം പാലിച്ചാൽ മൂന്ന് ജീവനക്കാർ മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ.
ഒന്നിടവിട്ട ദിവസം മതി:ഡയറക്ടർ
ട്രഷറി അവശ്യ സർവീസായതിനാലാണ് മൂന്നിലൊന്ന് ജീവനക്കാർ വന്നാൽ മതിയെന്ന ഉത്തരവ് നടപ്പിലാക്കാൻ പറ്രാതിരുന്നതെന്ന് ട്രഷറി ഡയറക്ടർ എ.എൻ. ജാഫർ പറഞ്ഞു. ലക്ഷക്കണക്കിന് പെൻഷൻകാർ വരുന്നതിനാൽ അക്കൗണ്ട് നമ്പറിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വിഭാഗങ്ങളാക്കി തിരിക്കുകയായിരുന്നു. തിരക്ക് കഴിഞ്ഞതോടെ പ്രവർത്തന സമയം വീണ്ടും പഴയ പോലെയാക്കി. പരമാവധി സ്ഥലങ്ങളിൽ ജീവനക്കാർ ഒന്നിടവിട്ട ദിവസം ഇനി ഹാജരായാൽ മതി.