മുംബയ്: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ ക്ഷേത്രദർശനം നടത്തിയ ബി.ജെ.പി എം.എൽ.എയ്ക്കെതിരെ പൊലീസ് കേസെടുത്തു . മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എം.എൽ.എ സുജിത് സിംഗ് താക്കൂറിനെതിരേയാണ് കേസ്. ഐ.പി.സി, ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും അടച്ചിട്ടിരിക്കുമ്പോഴായിരുന്നു എം.എൽ.എ സോലാപൂർ ജില്ലയിലെ പാണ്ഡാർപുരിലെ ക്ഷേത്രത്തിൽ എത്തിയത്. ഈ മാസംനാലിനായിരുന്നു സംഭവം. ഏതാനും അനുയായികൾക്കൊപ്പം എത്തിയ എം.എൽ.എ ചിത്രങ്ങളും എടുത്തിരുന്നു.
അതേസമയം, ലോക്ക് ഡൗൺ സമയത്ത് ക്ഷേത്രത്തിൽ പോകുന്നതിൽ തെറ്റില്ലെന്നും ഒരു ലംഘനവും നടന്നിട്ടില്ലെന്നുമാണ് എം.എൽ. എ വിശദീകരിക്കുന്നത്.ക്ഷേത്രത്തിൽ ജനക്കൂട്ടം ഉണ്ടായിരുന്നില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വളരെ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് ദിവസം മുമ്പ് ക്ഷേത്രം ഭാരവാഹികളിൽ നിന്ന് എനിക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഞാൻ ക്ഷേത്രത്തിൽ പോയത്- സുജിത് സിംഗ് താക്കൂർ പറഞ്ഞു. എം.എൽ.എയുടെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നിയമം സംരക്ഷിക്കേണ്ടവർ നിയമം ലംഘിച്ചാൽ എന്തുചെയ്യുമന്നാണ് വിമർശകർ ചോദിക്കുന്നത്.