migrant-labour

പാറശാല: ഫർണിച്ചർ കച്ചവടത്തിനായി കൈക്കുഞ്ഞുങ്ങൾ സഹിതം അന്യസംസ്ഥാനത്ത് നിന്നെത്തിയ സംഘത്തെ കുടിവെള്ളം തടഞ്ഞ് വാടകക്ക് താമസിക്കുന്ന സ്ഥലത്തുനിന്ന് ആട്ടിയോടിക്കാനുള്ള ശ്രമം പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്ന് തടഞ്ഞു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ പാലിയോട്ട് ഇന്നലെയായിരുന്നു സംഭവം.

ഫർണ്ണിച്ചർ കച്ചവടത്തിനായി ആന്ധ്രപ്രദേശിൽ നിന്ന് രണ്ടു മാസം മുമ്പ് കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ പാലിയോട്ട് എത്തിച്ചേർന്ന സംഘത്തിൽ സ്ത്രീകളും കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ പതിനഞ്ചുപേരുണ്ട്. പാലിയോട് തകര ഷെഡിൽ വാടകക്ക് താമസിക്കവേയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.

കച്ചവടംനടത്താനോ തിരികെ നാട്ടിലേക്ക് പോകാനോ കഴിയാതായ സംഘം വാടക കൊടുക്കാൻ കഴിയാതെ വലയുകയായിരുന്നു. വാടകലഭിക്കാത്തതിനാൽ കുടിവെള്ളം നിഷേധിച്ച് ഷെഡിൽ നിന്ന് ഇവരെ ഇറക്കിവിടാനുള്ള ഉടമയുടെ ശ്രമമാണ് പഞ്ചായത്ത് ഇടപെട്ട് തടഞ്ഞത്. പൊലീസിന്റെ സഹായം തേടിയ പഞ്ചായത്ത് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും എത്തിച്ച് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് .എസ് അരുൺ,ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മണവാരിബിനു,പഞ്ചായത്തു സെക്രട്ടറി ഹരിഗോപാൽ എന്നിവരാണ് പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകിയത്.