തിരുവനന്തപുരം: കാസർകോട് ഗവ. മെഡിക്കൽ കോളേജിനായി 273 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കൊവിഡ്-19 പകർച്ചവ്യാധി നേരിടുന്നതിനായി 300 കിടക്കകളോടെയുള്ള ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണിത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി, ഐ.പി സേവനങ്ങളോടെയുള്ള ആശുപത്രി എന്നിവയാണ് പ്രവർത്തനക്ഷമമാക്കുക. പ്രതിവർഷം 14.61 കോടിയുടെ അധികച്ചെലവാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.
മെഡിക്കൽ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കൊവിഡ് ആശുപത്രിയായി മാറ്റിയിട്ടുണ്ട്. ഇവിടേക്ക് 50 ശതമാനം തസ്തികകളിൽ ഉടൻ നിയമനം നടത്തും. 91 ഡോക്ടർമാർ, 182 അനദ്ധ്യാപക ജീവനക്കാർ എന്നിവരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത്. നാല് അസോസിയേറ്റ് പ്രൊഫസർ, 35 അസി. പ്രൊഫസർ, 28 സീനിയർ റസിഡന്റ്, 24 ജൂനിയർ റസിഡന്റ് എന്നിങ്ങനെയാകും അദ്ധ്യാപക തസ്തികകൾ. നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്- 1, നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്- 2, ഹെഡ് നഴ്സ്- 5, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്- 75, നഴ്സിംഗ് അസിസ്റ്റന്റ്- 10, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് ഒന്ന്- 10, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്- 20 എന്നിങ്ങനെയാണ് അനുവദിക്കുന്ന മറ്റ് തസ്തികകൾ. പുറമേ, ഭരണ, സാങ്കേതിക വിഭാഗം ജീവനക്കാരുടെ തസ്തികകളും അനുവദിച്ചിട്ടുണ്ട്.