തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങളിലും റേഷൻ കടകളിലും വിജിലൻസ് നടത്തി വരുന്ന പരിശോധന തുടരുന്നു. പരിശോധനയിൽ ക്രമക്കേടുകൾ നടത്തിയ 152 കട ഉടമകൾക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു. സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ കൃത്രിമം കാട്ടിയ 15 കടകൾക്കെതിരെയും ഇന്ന് നടപടി സ്വീകരിച്ചു.
നിത്യോപയോഗ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതായും, ചിലർ വൻതോതിൽ സാധനങ്ങൾ സംഭരിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അമിത വില ഈടാക്കുന്നതായും കണ്ടെത്തി. സംസ്ഥാനമൊട്ടാകെ 312 വ്യാപാരസ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.
തിരുവനന്തപുരം ജില്ലയിലെ ശാന്തിവിള, ഊക്കോട്, അണ്ടൂർക്കോണം, തേമ്പാമുട്ടം, പേട്ട, പള്ളിനട, കണ്ണേറ്റ്മുക്ക് എന്നിവിടങ്ങളിലെയും കോട്ടയം, തൃശൂർ ജില്ലകളിലെയും റേഷൻ കടകളിൽ അളവ് തൂക്ക വെട്ടിപ്പ് കണ്ടെത്തി. നെയ്യാറ്റിൻകര കാരക്കോണത്ത് സ്റ്റോക്കിലുള്ളതിലധികം അരിയും നന്ദിയോട് അനധികൃതമായി മണ്ണെണ്ണ കച്ചവടം ചെയ്തതും പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.
തിരുവനന്തപുരം ജില്ലയിൽ മാത്രം 49ഉം പത്തനംതിട്ട ,കോട്ടയം ജില്ലകളിലെ 9ഉം കോഴിക്കോട് 17 ഉം മലപ്പുറം 10ഉം കണ്ണൂരിൽ11ഉം വ്യാപാരസ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. വരും ദിവസങ്ങളിലും സംസ്ഥാനമൊട്ടാകെ പരിശോധന തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു.
വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിജിലൻസ് ഇന്റലിജൻസ് എസ്.പി. ഇ.എസ്. ബിജുമോനും എല്ലാ ജില്ലകളിലെയും വിജിലൻസ് യൂണിറ്റ് മേധാവികളും പങ്കെടുത്തു.