drone-

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ അവഗണിക്കുന്നവരെ തെളിവ് സഹിതം കുടുക്കാൻ പൊലീസിനെ സഹായിക്കാനിറങ്ങിയ ഡ്രോൺ കാമറ ഓപ്പറേറ്റർമാരുടെ കാര്യം കഷ്ടത്തിലായി. നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് തകരാർ സംഭവിക്കുകയും സ്പെയർ പാർട്സുകൾക്ക് ക്ഷാമം നേരിടുകയും ചെയ്യുന്നതാണ് പ്രശ്നം. തുടക്കത്തിൽ സൗജന്യസേവനത്തിനിറങ്ങിയതിനാൽ പൊലീസിൽ നിന്നോ സർക്കാരിൽ നിന്നോ നയാപൈസ പ്രതിഫലവും ലഭിക്കാതെ ഡ്രോൺ ഓപ്പറേറ്റർമാർ പ്രതിസന്ധിയിലായി.

വിമാന സർവീസുകളുൾപ്പെടെ ഗതാഗതം നിലച്ചതോടെ ഉപകരണങ്ങളുടെ ഭാഗങ്ങൾ ലഭ്യമല്ല. ഒരുപാട് ഡ്രോണുകൾ നിരീക്ഷണപ്പറക്കലിനിടെ ക്രാഷ് ആയി.പ്രാദേശികാടിസ്ഥാനത്തിലുള്ള വീഡിയോ എഡിറ്റിംഗ് ലാബുകൾ,​ സ്റ്റുഡിയോകൾ ഏരിയൽ ഫോട്ടോഗ്രാഫി, ഏരിയൽ മാപ്പിംഗ്, സിനിമ, റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് തുടങ്ങിയ മേഖലകളിലുള്ളവരാണ് പൊലീസിനായി ഇത്തരം സന്ദർഭങ്ങളിൽ ഡ്രോൺ സേവനം ലഭ്യമാക്കിയിരുന്നത്.

വിവിധ സംഘടനകളിൽപെട്ടവരും അല്ലാത്തവരുമായി മുന്നൂറോളം പേർ സൗജന്യമായാണ് കൊവിഡ് പ്രതിരോധ നിരീക്ഷണങ്ങളിൽ വ്യാപൃതരായത്. ലോക്ക് ഡൗണിന് മുമ്പ് തന്നെ കോർ ടീം ഇത്തരത്തിൽ 14 ജില്ലകളിലുമായി സംഘാടനം നടത്തുകയും ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവർത്തനങ്ങൾ നടത്തിവരികയുമാണ്.

'വൈറൽ ആകുന്ന ചില വീഡിയോക്ലിപ്പുകളിലെ പബ്ളിസിറ്റിയിലുപരി കേരളത്തിൽ 14 ജില്ലകളിലായി മുന്നൂറിലധികം ഡ്രോൺ വോളണ്ടിയർമാർ ചെയ്യുന്ന സന്നദ്ധ സേവനത്തിന് സർക്കാരിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ ഭാഗത്ത് നിന്ന് മതിയായ പരിഗണനയോ പ്രേത്സാഹനമോ ഉണ്ടാകുന്നില്ല. ലക്ഷങ്ങൾ മുതൽ മുടക്കുള്ള ഡ്രോൺ കാമറയുടെയും ഓപ്പറേറ്റർമാരുടെയും സേവനത്തിന് പതിനായിരത്തിലധികം രൂപയാണ് കുറഞ്ഞത് ഒരു ദിവസം പ്രതിഫലമായി ലഭിക്കേണ്ടത്. പൊലീസിന് വേണ്ടി മൂന്നു കോടിയിലേറെ രൂപയുടെ സന്നദ്ധ സേവനങ്ങളാണ് കേരളത്തിലെ 350ഓളം ഡ്രോൺ ഓപ്പറേറ്റർമാർ കൊവിഡ് കാലത്ത് ലഭ്യമാക്കുന്നത്.

ഉപജീവനമാർഗം പോലും നിലച്ചുപോയ ഈ അവസരത്തിൽ ഉപകരണങ്ങളുടെ തേയ്മാനവും മറ്റ് കാര്യങ്ങളും വിസ്മരിച്ച് സേവനത്തിന് ഇറങ്ങിപ്പുറപ്പെട്ട ഡ്രോൺ ഓപ്പറേറ്റേഴ്സ് സമൂഹത്തിന് വേണ്ട ശ്രദ്ധ ലഭിക്കുന്നില്ലെന്ന് 'സ്കൈലിമിറ്റ്' എന്ന ഡ്രോൺ ഓപ്പറേറ്റർമാരുടെ സംഘടനാ പ്രതിനിധി പറഞ്ഞു.ലോക്ക് ഡൗണിൽ മറ്റ് തൊഴിൽ വിഭാഗങ്ങൾക്കെല്ലാം ആശ്വാസങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച സർക്കാർ പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്ന തങ്ങളെയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇവർ.