saudi

സൻആ: കൊവിഡ് വ്യാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെയും ഭാഗമായി യമനിലെ ഹൂതി വിമതരുമായി പോരാടുന്ന സൗദി-യു.എ.ഇ സഖ്യ സേന ഏകപക്ഷീയ വെടിനിറുത്തൽ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തലധികമായി തുടരുന്ന പാേരാട്ടം ഇന്ന് ഉച്ച മുതൽ നിറുത്തിവച്ചതായി സൈനിക വക്താവ് കേണൽ തുർക്കി അൽ മൽക്കി അറിയിച്ചതായി സൗദി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വെടിനിറുത്തൽ.

സംഘർഷത്തിന് പരിഹാരം കാണാൻ യു.എൻ നടത്തുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഹൂതികൾക്ക് അവസരം നൽകും. ഹൂതികൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വെടിനിറുത്തൽ പ്രഖ്യാപനം വന്ന ശേഷവും ഹൂതി വിമതർ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. വ്യോമ, കര, നാവിക പോരാട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യമൻ സർക്കാരിനും സൗദി-യു.എ.ഇ സൈനിക സഖ്യത്തിനും ഹൂതികൾക്കും കഴിഞ്ഞയാഴ്ച യു.എൻ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്സ് സന്ദേശം അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെടിനിറുത്തൽ പ്രഖ്യാപിച്ചത്.

വൈറസിനെ പ്രതിരോധിക്കാൻ ആഗോളതലത്തിൽ വെടിനിറുത്തൽ വേണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആവശ്യം. 11 രാജ്യങ്ങളിൽ സംഘർഷത്തിലേർപ്പെട്ട കക്ഷികൾ ഇതിനോട് ക്രിയാത്മകമായി പ്രതികരിച്ചതായി യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ദേശീയതയോ വംശീയതയോ വിഭാഗീയതയോ ഇല്ലാതെ ലോകം ഒരു പൊതുശത്രുവിനെ അഭിമുഖീകരിക്കുകയാണെന്ന് ഗുട്ടെറസ് ചൂണ്ടിക്കാട്ടി. 2014 ൽ സർക്കാരിനെ വിമതർ അട്ടിമറിച്ചതുമുതൽ യമൻ സംഘർഷഭൂമിയാണ്. ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മാത്രം 270ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.