ദുബായ്: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 68 പേർ മരിച്ചു. യു.എ.ഇയിൽ രോഗബാധിതരുടെ എണ്ണം 2659 ആയി.കുവൈറ്റിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 79 പേരും ഇന്ത്യക്കാരാണ്.
രോഗവ്യാപനം ചെറുക്കാനായി ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ ഈ മാസം 22 വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ദുബായിൽ വാഹനത്തിലിരുന്ന് കൊണ്ടുതന്നെ കൊറോണ പരിശോധന നടത്താനുള്ള രണ്ട് കേന്ദ്രങ്ങൾ പുതുതായി പ്രവർത്തനം തുടങ്ങി. നേരത്തേ വെബ്‌സൈറ്റ് വഴി അനുമതി വാങ്ങിയ ശേഷമായിരിക്കണം ഈ കേന്ദ്രങ്ങളിലേക്ക് പോകേണ്ടത്.
യു.എ.ഇയിൽ ദേശീയ അണുനശീകരണ പരിപാടി നീട്ടിയതിനാൽ എല്ലാ വാണിജ്യ പരിപാടികൾക്കുമുള്ള നിയന്ത്രണം ഏപ്രിൽ 18 വരെ തുടരുമെന്ന് ദുബായ് സാമ്പത്തിക വിഭാഗം അറിയിച്ചു. നിശ്ചിത വിഭാഗം പതിവുപോലെ പ്രവർത്തിക്കും. നിയന്ത്രണ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പിഴയും ശിക്ഷയുമുൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരും.