മിൻസ്‌ക് : കൊവിഡിനെ ഒട്ടും കൂസാതെ കൂളായി നടക്കുന്ന ബെലറൂസ്‌കാരെ പറ്റി നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ലോകത്തെ എല്ലാ പ്രമുഖ ക്ലബുകളും ടൂർണമെന്റ് പിൻവലിച്ചിട്ടും ബെലറൂസിൽ മാത്രം ഇപ്പോഴും ഫുട്ബോൾ കളിയ്ക്ക് യാതൊരു മുടക്കവുമില്ല. കാണികളുടെ കാര്യത്തിലും പഞ്ഞമില്ല.
കഴിഞ്ഞ ദിവസം ഡൈനാമോസ് ബ്രീസ്‌റ്റ്, ഷാഖ്ടൈയർ സോലിഗോർസ്‌ക് എന്നിവർ തമ്മിൽ നടന്ന മത്സരത്തിൽ സ്‌റ്റേഡിയത്തിൽ കുറേ ' പ്രത്യേക വിഭാഗ' വും കളികാണാനെത്തിയിരുന്നു. ഗാലറിയിൽ കുറേ ഡമ്മികളെ കളികാണുന്ന തരത്തിൽ സീറ്റുകളിലിരുത്തിയിരുന്നു. ഓരോ ഡമ്മിയിലും ഓരോ മനുഷ്യരുടെയും ഫോട്ടോയും കാണാം. കളി നേരിട്ട് വന്ന് കാണാൻ കഴിയാത്തവരുടെ ചിത്രങ്ങളാണ് ഓരോ ഡമ്മികളിലും. ഇത്തരത്തിൽ ഫോട്ടോ പതിയ്ക്കുന്നതിന് 21 പൗണ്ട് നൽകണം.
ഫോട്ടോയ്ക്ക് പകരം ടീമിന്റെ ജേഴ്‌സിയോ ആകാം. കൊവിഡിനെ വകവയ്ക്കാതെ, ഒരു മാസ്‌കു പോലുമില്ലാതെ കളി കാണാനെത്തിയവരും കുറവല്ല. മത്സരത്തിൽ 2- 0 എന്ന നിലയ്ക്ക് ഡൈനാമോകളാണ് വിജയിച്ചത്. മാസ്‌കും ധരിച്ച് കളികാണാനെത്തുന്നത് തങ്ങൾക്ക് സങ്കല്‌പിക്കാൻ പോലുമാകില്ലെന്നാണ് ചില ബെലറൂസ്‌കാർ പറയുന്നത്. ഫോട്ടോ പതിച്ച ' ഡമ്മി ഫാൻസി' ൽ ഭൂരിഭാഗവും ബ്രിട്ടൺ, ഇറാൻ, യു.എ.ഇ, ഉസബകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളതാണ്.
ലോക്ക്ഡൗൺ നിലനില്ക്കുന്നതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് മത്സരം കാണാനാകില്ല. അതുകൊണ്ടാണ് ഡമ്മിയിൽ ഫോട്ടോ പതിക്കുന്ന ഐഡിയയുമായി അധികൃതർ എത്തിയത്. 12ന് നടക്കാൻ പോകുന്ന മത്സരത്തിലേക്കും ക്ലബുകൾ ഡമ്മിയിൽ ഫോട്ടോ പതിച്ച ' വെർച്വൽ ഫാൻസി'ന് വേണ്ടി ടിക്കറ്റ് വില്‌പന തുടങ്ങിക്കഴിഞ്ഞു. ടിക്കറ്റുകൾ വഴി ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ബെലറൂസിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ക്ലബ് അംഗങ്ങൾ പറയുന്നു.
വൈറസിനെ തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെ ഇപ്പോഴും ജനജീവതം സാധാരണയായി നടക്കുന്ന ബെലറൂസ് അപകടം സ്വയം ക്ഷണിച്ചുവരുത്തുമെന്ന് ഗവേഷകർ പറയുന്നു. പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെൻകോയ്ക്കാകട്ടെ കൊവിഡിനെ ഓർത്ത് യാതൊരു ടെൻഷനുമില്ല. പണ്ട് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ബെലറൂസിൽ ഇപ്പോഴും ഫാക്‌ടറികളും സ്‌കൂളുകളും ബാറുകളും തിയേറ്ററുകളുമെല്ലാം തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
എല്ലാ ആഴ്‌ചയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐസൊലേഷനിൽ കഴിയുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ബെലറൂസിൽ നടന്നുക്കൊണ്ടിരിക്കുന്ന പ്രീമിയർ ലീഗ് ഫുട്ബോൾ ടി.വിയിലൂടെ കാണുന്നുണ്ട്. ഐസ് ഹോക്കി മാച്ചുകൾക്കും രാജ്യത്ത് മുടക്കമില്ല. പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെൻകോ പറയുന്നത് വോഡ്‌ക കഴിച്ചാൽ കൊവിഡിനെ തടയാമെന്നാണ്. !. നിലവിൽ 1,486 പേർക്ക് രാജ്യത്ത് കൊവിഡ് ബാധയുള്ളതായും 16 പേർ മരിച്ചെന്നുമാണ് ഔദ്യോഗിക രേഖകൾ പറയുന്നത്. എന്നാൽ യഥാർത്ഥ രോഗ ബാധിതരുടെ എണ്ണം ബെലറൂസ് മറച്ചു വയ്ക്കുന്നതായി ആരോപണമുണ്ട്.