വാഷിംഗ്‌ടൺ: ഇന്ത്യയിൽ നിന്ന് എത്തിച്ച മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ അമേരിക്ക കൊവിഡ് രോഗികളിൽ പരീക്ഷിച്ച് തുടങ്ങി. ടെന്നീസിലെ നാഷ് വില്ലയിലുള്ള വൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ രോഗിയിലാണ് ആദ്യ പരീക്ഷണം നടക്കുന്നത്. രോഗികൾക്ക് എത്ര മാത്രം മരുന്ന് ഫലപ്രദമാണെന്ന് പരീക്ഷിക്കുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അറിയിച്ചു.
കൊവിഡ് രോഗിക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ ദിവസവും 400 ഗ്രാം വീതം രണ്ടു നേരമാണ് നൽകുന്നത്. തുടർന്ന് 200 ഗ്രാം വീതം രണ്ടു നേരം അഞ്ച് ദിവസം നൽകുമെന്ന് അധികൃതർ അറിയിച്ചു. അമേരിക്കയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 4,68,566 ആണ്. 16,691 പേർക്ക് ജീവൻ നഷ്ടമായി. 25,928 പേർക്ക് രോഗം ഭേദമായി. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 161,504 പേർ. ന്യൂ ജെഴ്സി 51,027, മിഷിഗൻ21,504, കാലിഫോണിയ19,971 എന്നിവയാണ് കൂടുതൽ രോഗികളുള്ള മറ്റ് സംസ്ഥാനങ്ങൾ.