sajin

വർക്കല: വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ സാനിട്ടൈസർ, വൈറ്റ് റം, വോ‌ഡ്ക എന്നിവ കലർത്തിയ മദ്യം ബൈക്കിൽ കൊണ്ടുനടന്നു ലിറ്റർ കണക്കിന് വിറ്റഴിച്ചു വന്നയാൾ പിടിയിൽ. വർക്കല ഗവൺമെന്റ് ആശുപത്രിക്ക് സമീപം സജീന മൻസിലിൽ സജി (37) നെയാണ് വർക്കല പൊലീസ് അറസ്റ്റുചെയ്തത്. പട്രോളിങ്ങിനിടയിൽ, മദ്യപിച്ചു വാഹനം ഓടിച്ചിരുന്ന ചെറുന്നിയൂർ സ്വദേശിയായ യുവാവിനെ പൊലിസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സജിനാണ് മദ്യം നൽകിയതെന്ന് വെളിവായത്. തുടർന്ന് ഇയാളെക്കോണ്ട് ഫോൺവഴി പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബൈക്കിൽ മദ്യം കൊണ്ടുവന്നപ്പോഴാണ് സജിൻ പിടിയിലായത്. ഒരു ലിറ്ററിന് 1600 രൂപ നിരക്കിലാണ് മദ്യം വിറ്റഴിച്ചതെന്നും ചപ്പാത്തി എന്ന കോഡിലാണ് ഇതറിയപ്പെട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.

സന്നദ്ധ പ്രവർത്തകരുടെ കൂടെ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പേരിലും പലതവണ പൊലീസിനെ കബളിപ്പിച്ചു പോവുകയായിരുന്നു ഇയാൾ. മുഖം അറിയാതിരിക്കാൻ മാസ്ക് ധരിച്ചാണ് മദ്യ വിതരണം നടത്തിയിരുന്നത്. മെഡിക്കൽ ഷോപ്പിൽ നിന്നാണ് ഈഥൈൽ ആൽക്കഹോൾ കൂടുതലടങ്ങിയ സാനിട്ടൈസർ വാങ്ങിയിരുന്നത്. ഇത് കൂടുതൽ വാങ്ങി വിദേശ മദ്യവുമായി മിക്സ് ചെയ്ത് ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളിലാക്കിയാണ് വില്പന നടത്തി വന്നിരുന്നത്. വർക്കല ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ്-ഇൻസ്പെക്ടർ അജിത്കുമാർ, പ്രൊബേഷൻ എസ്.ഐ പ്രവീൺ, എ.എസ്.ഐ ഷൈൻ, സി.പി.ഒ മാരയാ നാഷ്, അൻസർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.