തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് നാളെമുതൽ തിരികെ ലഭിക്കുമെങ്കിലും കേസിൽ നിന്ന് ഒഴിവാക്കാനിടയില്ല. ഐ.പി.സി. ആക്ടും കേരള പൊലീസ് ആക്ടും പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസും പ്രകാരമുള്ള നടപടികൾ തുടരും. ഒരു മാസം മുതൽ മൂന്നു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് ചുമത്തുന്നത്. വിട്ടുനൽകുന്ന വാഹനങ്ങളുമായി വീണ്ടും പിടിയിലായാൽ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമായിരിക്കും കേസെടുക്കുക.
ലോക്ക്ഡൗൺ കാലത്ത് ഇതുവരെ 23,000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പൊലീസ് പിടിച്ചെടുത്തത്. ആദ്യ ഘട്ടത്തിൽ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതിനാൽ പൊലീസ് സ്‌റ്റേഷനുകളിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു. വാഹനങ്ങൾ അധികമായതോടെ മറ്റ് സ്ഥലങ്ങളിൽ കൊണ്ടിട്ടു. വാഹനം തിരിച്ചു നൽകുമ്പോൾ ഉടമ സത്യവാങ്മൂലം നൽകണം.
പൊലീസ് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാക്കാമെന്ന രീതിയിലായിരിക്കും വാഹനങ്ങൾ വിട്ടുനൽകുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങൾ ആദ്യം എന്ന ക്രമത്തിലായിരിക്കും തിരികെ നൽകുക. ഐ.പി.സി. 188 വകുപ്പു പ്രകാരം ഒരു മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. പൊലീസിന്റെ ഉത്തരവ് ലംഘിച്ചതിലൂടെ മറ്റൊരാൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയാണെങ്കിൽ ആറുമാസത്തെ തടവു വേറെ ലഭിക്കാം.
269 ഈ വകുപ്പുപ്രകാരം ആറുമാസത്തെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.കേരള പൊലീസ് ആക്ട് 118(ഇ) പ്രകാരം മൂന്നുവർഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.കേരള പകർച്ചവ്യാധി ഓർഡിനൻസ് 4(2)(എഫ്),5 കളക്ടറുടെ ഉത്തരവു പ്രകാരമുള്ള വിലക്ക് ലംഘിച്ചാൽ രണ്ടുവർഷം വരെ തടവോ 10,000 രൂപവരെ പിഴയോ ലഭിക്കാം.