സൗദി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിൽ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെ സുരക്ഷിത സ്ഥാനമെന്ന നിലയിൽ സ്കളുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ ലേബർ ക്യാമ്പുകളിൽ തിങ്ങികഴിഞ്ഞിരുന്നവരെയാണ് സ്‌കൂളുകളിലേക്ക് മാറ്റിപാർപ്പിക്കുന്നത്.
15 സ്‌കൂളുകൾ തയ്യാറാക്കിയിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്ന 80 ശതമാനം തൊഴിലാളികളെയും സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് കിഴക്കൻ പ്രവിശ്യ നഗരസഭ കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് താമസിക്കുന്നതിനായി സ്‌കൂളുകളിൽ മുറികളും ടോയ്ലറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും നഗരസഭ അറിയിച്ചു.
ആരോഗ്യമന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിയത്. വിവിധ ക്യാമ്പുകളിലെ ആൾക്കൂട്ടവും തിരക്കും ഒന്നിച്ചുള്ള താമസവും നിയന്ത്രിക്കാനാണ് ഇത്തരം സൗകര്യം ഏർപ്പെടുത്തിയത്.