school

ന്യൂഡൽഹി: ലോക്ക്ഡൗൺ കഴിയുമ്പോൾ വേനലവധി നേരത്തെ അവസാനിപ്പിച്ച് പുതിയ അധ്യയന വർഷം ആരംഭിക്കാൻ കേന്ദ്രം ആലോചിക്കുന്നതായി വിവരം. ഇതനുസരിച്ച് അക്കാദമിക് കലണ്ടർ പുന:ക്രമീകരിക്കാൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പുകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

ലോക്ക്ഡൗൺ കഴിയുന്നതോടെ വേനലവധി വെട്ടിക്കുറച്ച് സ്കൂളുകൾ തുറക്കാനും പരീക്ഷകൾ നടത്താനും സംസ്ഥാനങ്ങളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്ന് ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

മേയ് മാസം പകുതിയോടെ പുതിയ അധ്യയന വർഷം ആരംഭിച്ചേക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

ഓൺലൈൻ ക്ലാസുകൾ തുടങ്ങാനും കേന്ദ്രം വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ഓൺലൈനായി പരീക്ഷകൾ നടത്തുന്ന കാര്യവും കേന്ദത്തിന്റെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള യൂണിവേഴ്സിറ്റികൾക്ക് ഓൺലൈൻ പരീക്ഷകളുടെ നടത്തിപ്പിന് ചില തടസങ്ങളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

സമയം ലാഭിക്കാന്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളോട് പുതിയ അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പൂർണമായും ഓൺലൈനാക്കാനും കേന്ദ്രം ആവശ്യപ്പെട്ടേക്കും. രാജ്യത്തെ ഓൺലൈൻ പഠനത്തിൽ കഴിഞ്ഞ രണ്ടാഴ്ച വലിയ വർദ്ധനവുണ്ടായെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.