ഒമാൻ: കൊറോണ ബാധിച്ചുള്ള നാലാമത്തെ മരണവും റിപ്പോർട്ട് ചെയ്തതോടെ മലയാളികൾ തിങ്ങിപ്പാർക്കുന്ന മത്രാ വിലായത്തിൽ കൊറോണ പരിശോധനകൾ കർശനമാക്കി. രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. മത്രാ വിലായത്തിൽ രണ്ട് കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മത്രാ വിലായത്തിലെ സ്ഥിര താമസക്കാരിൽ പനി, ചുമ, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങളുള്ള എല്ലാ സ്വദേശികളും വിദേശികളും കൊറോണ പരിശോധനക്ക് വിധേയരാകണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനാ സമയം എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ്.രോഗം കണ്ടെത്തിയാൽ ചികിത്സയും വിദേശികൾക്ക് സൗജന്യമാണ്. തുടർചികിത്സ ആവശ്യമുള്ള രോഗികൾക്ക് സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് റോയൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചിട്ടുണ്ട്. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ രോഗികൾക്ക് ഡോക്ടറുമായി സംവദിക്കുവാനും കഴിയും. ഒമാനിൽ ഞായറാഴ്ച 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 599 ആയി. വൈറസ് ബാധിച്ച് നാലാമത്തെ മരണവും ഞായറാഴ്ചയാണ് ഉണ്ടായത്.
കൊറോണ പ്രതിരോധത്തിനായി നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മസ്‌കറ്റ് ഗവർണറേറ്റിലെ സ്ഥാപനങ്ങൾ അടച്ചിട്ടതായും ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു. കൊറോണ പ്രതിസന്ധി മൂലം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ച രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളോട് കൃത്യമായി ശമ്പളം ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിൽ ഉറപ്പു വരുത്തണമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.