vech

തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസ് ഉടമകൾക്ക് വി‌‌ട്ടുകൊടുത്തുതുടങ്ങി. ഒരു ദിവസം മുപ്പതുവാഹനങ്ങളാണ് വിട്ടുകൊടുക്കുന്നത്. ആദ്യം പിടിച്ചവ ആദ്യം എന്നക്രമത്തിലാണ് വിട്ടുകൊടുക്കുന്നത്. ഉടമകളിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയ ശേഷമാണ് വാഹനങ്ങൾ വിട്ടുകൊടുക്കുന്നത്. പിഴ ഈടാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സ്റ്റേഷനിൽ തിക്കും തിരക്കും ഉണ്ടാവുന്നത് ഒഴിവാക്കാൻ സമയക്രമവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇരുപത്തയ്യായിരത്തിലേറെ വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ലോക്ക് ഡൗൺ ലംഘനത്തിന് പൊലീസ് പിടികൂടിയത്. ഇത് സൂക്ഷിക്കുന്നത് പൊലീസിന് വൻ തലവേദനയാണ് സൃഷ്ടിച്ചത്. സ്റ്റേഷനുകളിൽ ആവശ്യത്തിന്സ്ഥലമില്ലാത്തതിനാൽ കല്യാണമണ്ഡപങ്ങളുടെ പാർക്കിംഗ് ഏരിയകളിലും റോഡുവക്കിലുമൊക്കെയാണ് വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്. തുടർന്നാണ് ഇവ വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. പിഴ ഈടാക്കിയശേഷം വിട്ടുകൊടുക്കാമെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ പിഴസംബന്ധിച്ച ആശയക്കുഴപ്പവും നിയമപ്രശ്നങ്ങളും തലപൊക്കിയതോടെ തീരുമാനം മാറ്റുകയായിരുന്നു. പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം പിഴയീടാക്കി വാഹനം വിട്ടുനൽകാൻ പൊലീന് അധികാരമില്ല. കോടതിയിലെത്തിയശേഷമേ വിട്ടുനൽകാവൂ. ഈ സാഹചര്യത്തിൽ ഓർഡിനൻസിൽ ഭേദഗതിവേണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കാരിന് കത്തുനൽകിയിരുന്നു. ഓർഡിനൻസ് നിലവിൽ വരുന്നതിനുമുമ്പ് പിടിച്ചെടുത്ത വാഹനങ്ങൾ മാത്രം വിട്ടുനൽകാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.