covid-19

ബംഗളൂരൂ: കൊവിഡിനെ നേരിടാന്‍ പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി യെദിയൂരപ്പ. ബംഗളൂരു നഗരത്തിലെ കണ്ണായ ഭൂമിയാണ് ലേലത്തിന് വെക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തി. ബെംഗളൂരുവില്‍ 12,000 കോര്‍ണറുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടെന്നാണ് കണക്ക്.2.37 ലക്ഷം കോടി രൂപയുടെ ബജറ്റാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കര്‍ണാടക അവതരിപ്പിച്ചത്. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ തീരുമാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് എതിർത്തു.

സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ 11,215 കോടിയുടെ കുറവുണ്ടായി. അതേസമയം, ശമ്പളം, പെന്‍ഷന്‍, വായ്പ തിരിച്ചടവ്, പലിശ എന്നിവക്കായി 10000 കോടിയെങ്കിലും അധികം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. ബെംഗളൂരുവില്‍ വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി ലേലത്തില്‍ വെച്ചാല്‍ 15,000 കോടിയെങ്കിലും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.