തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ അമേരിക്കൻ സ്വകാര്യ കമ്പനിക്ക് എത്തിച്ചു നൽകിയതിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കമ്പനിയെ വഴിവിട്ട് ന്യായീകരിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിനെ തത്‌സ്ഥാനത്തു നിന്നു മാറ്റി നിർത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. വിദേശസ്വകാര്യ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിന് ഐ.സി.എം.ആർ ന്റേയും ഹെൽത്ത് മിനിസ്റ്റേഴ്സ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെയും അനുമതി വേണമെന്ന വ്യവസ്ഥ കേരള സർക്കാർ പാലിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തു നൽകിയതായും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ കമ്പനിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് നിർത്തിവച്ച സർക്കാർ തീരുമാനം സ്വഗാതാർഹമാണ്. എന്നാൽ വിഷയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.