italy

റോം: കഴി‌ഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത് 2,972 കൊവിഡ് കേസുകൾ. ഇതാദ്യമായാണ് ഒരു ദിവസം റിപ്പോർട്ട് ചെയുന്ന കേസ് 3000 ത്തിന് താഴെയെത്തുന്നത്. തിങ്കളാഴ്ച 3,153 കൊവിഡ് കേസുകളായിരുന്നു ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ആകെ 1,62,488 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 21,067 പേരാണ് ഇതുവരെ മരിച്ചത്. 602 പേരാണ് ഇന്നലെ മാത്രം മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളായി 500നും 600നും ഇടയ്ക്കാണ് ഇറ്റലിയിൽ ഒരു ദിവസത്തെ മരണ സംഖ്യ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,695 പേർക്ക് രോഗം ഭേദമായി. ഇറ്റലിയിലെ ബസലിക്കാറ്റ, മോലിസെ എന്നിവിടങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കൊവിഡ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അംബ്രിയായിൽ 24 മണിക്കൂറിനിടെ ഒരു കൊവിഡ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ ഇതേവരെ മരിച്ച ഡോക്ടർമാരുടെ എണ്ണം 116 ആയതായും 16,000ത്തിലേറെ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായും നാഷണൽ ഹൈയർ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ആമയുമായി നടക്കാനിറങ്ങി, പൊലീസ് പൊക്കി

റോമിൽ വളർത്തു ആമയുമായി നടക്കാനിറങ്ങിയ 60കാരിയ്ക്ക് പൊലീസ് 400 യൂറോ ( ഏകദേശം 33,450 രൂപ) പിഴ ഇടാക്കി. കൃത്യമായ കാരണമില്ലാതെ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. വീടിനടുത്ത് വളർത്തു നായയുമായി അല്പ ദൂരം നടക്കാനും ഒറ്റയ്ക്ക് വ്യായാമത്തിനിറങ്ങാനും ഇറ്റലിയിൽ കർശന ഉപാധികളോടെ അനുവാദമുണ്ട്. അതേ സമയം, നിരവധി പേർ ന്യായീകരണമില്ലാതെ പുറത്തിറങ്ങുന്നത് പൊലീസിന് തലവേദനയാണ്. കഴിഞ്ഞ ഞായറാഴ്ച 13,756 പേരും തിങ്കളാഴ്ച 16,545 പേർക്കുമാണ് ഇറ്റലിയിൽ നിയന്ത്രണങ്ങൾ തെറ്റിച്ച് പുറത്തിറങ്ങിയതിന് പിഴ ചുമത്തിയത്.