ramesh-chennithala

തിരുവനന്തപുരം: കൊവിഡ് 19 ക്വാറന്റൈനിൽ കഴിയുന്നവരുടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ സ്‌പ്രിംഗ്ലർ കമ്പനി ഇ-മെയിൽ വഴി നൽകിയ രേഖകളാണ് സർക്കാർ വെബ്സൈറ്റിലൂടെ ഇന്നലെ പുറത്ത് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിവരങ്ങൾ സ്‌പ്രിംഗ്ലറുടെ സെർവറിൽ നിന്ന് സർക്കാരിന്റെ ഡൊമെയിനിലേക്ക് മാറ്റിയതായി പറയുന്നുണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇനി ഉത്തരവിറങ്ങിയാലും ജനങ്ങളുടെവിവരങ്ങൾ എത്തുക കമ്പനിയുടെ സെർവറിലേക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ വിവാദ കമ്പനിയായ സ്‌പ്രിംഗ്ലർ ചോര്‍ത്തിയതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സ്‌പ്രിംഗ്ലറുമായുണ്ടാക്കിയത് തട്ടിക്കൂട്ട് കരാറാണ്. അന്താരാഷ്‌ട്ര കമ്പനിയുമായി കരാറിലേർപ്പെടുമ്പോൾ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പങ്കെന്താണ്. കമ്പനിയുമായി ചർച്ച നടത്തിയോയെന്ന് മുഖ്യ​മന്ത്രി വെളിപ്പെടുത്തണം. ഐ.ടി വകുപ്പിന് മാത്രമാണ് കരാറിനെ കുറിച്ച് അറിയാവുന്നത്. തദ്ദേശ, ആരോഗ്യ വകുപ്പുകൾക്ക് ഒന്നുമറിയില്ല. പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോൾ ഐ.ടി സെക്രട്ടറിയുടെ വീഡിയോ സ്‌പ്രിംഗ്ലറിന്റെ പരസ്യത്തിൽ നിന്നുനീക്കി.

സദ്ദുദ്ദേശേത്തോടെയാണ് ചെയ്തതെങ്കിൽ പരസ്യം നീക്കിയതെന്തിനാണ്. കരാർ സംബന്ധിച്ച ഫയൽ പരിശോധിക്കാൻ അനുവദിക്കണമെന്ന് താൻ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. പ്രളയ കാലത്ത് സ്‌പ്രിംഗ്ലർ പ്രവർത്തിച്ചുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ റീബിൽഡ് കേരളയിലെ അംഗമായ തനിക്കടക്കം ആർക്കും ഇതേക്കുറിച്ച് അറിയില്ലെന്നതാണ് വാസ്തവമെന്നും ചെന്നിത്തല പറഞ്ഞു.

ന്യൂയോർക്കിൽ സ്‌പ്രിംഗ്ലറിനെതിരെ ഡാറ്റ തട്ടിപ്പിന് 350 കോടിയുടെ കേസ് രണ്ട് വർഷമായി നടക്കുകയാണ്. അങ്ങനെയുള്ള കമ്പനിയെ ചുമതല ഏൽപിച്ചത് എന്തടിസ്ഥാനത്തിലാണ്. സ്‌പ്രിംഗ്ലറുടെ സേവനം സൗജന്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ,​ സർക്കാർ പുറത്തുവിട്ട രേഖകൾ പ്രകാരം കൊവിഡ് കഴിഞ്ഞാൽ ഫീസ് എത്രയെന്ന് അന്ന് തീരുമാനിക്കുമെന്നും കരാറിലുണ്ട്.