ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12000 കടന്നു. കൊവിഡ് കേസുകള്‍ 12380 ആയെന്നും മരണസംഖ്യ 414 കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടവര്‍ 1488 പേരാണ്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
ഓരോ ദിവസവും ആയിരത്തിന് മുകളിൽ ആളുകൾക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്. കൂടുതൽ പരിശോധനകൾ വേണമെന്ന് ഐ.സി.എം.ആര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ രാജ്യത്ത് 27,000 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. റാപ്പിഡ് കിറ്റുകളുടെ അഭാവം കാരണം ഫലം വൈകുന്നുണ്ട്. ചൈനയിൽ നിന്ന് ഇന്ന് റാപ്പിഡ് കിറ്റുകൾ എത്തും. മൂന്ന് ലക്ഷം കിറ്റുകളാണ് ഇന്ന് എത്തുകയെന്നും ഐ.സിഎം.ആര്‍ അറിയിച്ചു.
അതേ സമയം രണ്ടാംഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. സാമ്പത്തിക മേഖലയിലെ തകര്‍ച്ച മറികടക്കാനുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതേകുറിച്ച് ഇന്ന് കൂടിയാലോചനകൾ നടന്നേക്കും. ലോക്ക് ഡൗണ്‍ തുടരുന്നതിനിൽ ദിവസം 40,000 കോടി രൂപയുടെ നഷ്ടം എന്നാണ് വ്യവസായ സംഘടനകളുടെ വിലയിരുത്തൽ.