കൊല്ലം: കൊറോണ വൈറസ് ബാധ ഉണ്ടായി 14 ദിവസമെന്ന ഇൻകുബേഷൻ സമയ പരിധിക്ക് ശേഷവും ചിലരിൽ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായി പഠനങ്ങൾ. എന്നാൽ ഇത് വളരെ ചെറിയൊരു ശതമാനം ആളുകളിൽ മാത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്. രോഗബാധിതരുടെ സ്രവങ്ങളിൽ വൈറസിന്റെ സാന്നിധ്യം 39 ദിവസം വരെ നീണ്ടുനിൽക്കുന്ന വൈറസ് ഷൈഡിംഗും ഉണ്ടാകാം. എന്നാൽ വൈറസ് ഷെഡിംഗ് സമയത്ത് രോഗം പകരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നും അതിനാൽ ആശങ്കവേണ്ടെന്നുമാണ് വിദഗ്ധർ പറയുന്നത്.
വൈറസ് ബാധ ഉണ്ടായി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയപരിധിയായ ഇൻകുബേഷൻ പിരീഡ് സാധാരണ ഗതിയിൽ 14 ദിവസമാണ്. എന്നാൽ എല്ലാവരിലും ഇക്കാലയളവായിരിക്കണമെന്നില്ല. രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ചിലർക്ക് ചികിത്സ തുടങ്ങി 39 ദിവസം വരെ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.ഈ കാലയളവിൽ രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരണമെന്നില്ല. കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച 80 ശതമാനം പേർക്കും ചെറിയ രോഗ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. 20 മുതൽ 30 ശതമാനം പേർക്ക് ഒരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല.