ലണ്ടൻ: കൊവിഡ് 19 മഹാമാരിയുടെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് യൂറോപ്യൻ ഭൂഖണ്ഡം. യൂറോപ്പിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിനരികെ എത്തി നില്ക്കുകയാണ്. മണിക്കൂറുകൾ കടന്നു പോകുംതോറും യൂറോപ്പിൽ രോഗികളുടെ എണ്ണവും മരണസംഖ്യയും വർദ്ധിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ യൂറോപ്പിൽ രോഗികളുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധനവാണുണ്ടായതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ലോകത്തെ ആകെ കൊവിഡ് ബാധിതരിൽ 50 ശതമാനവും യൂറോപ്പിലാണ്. നിലവിൽ 89,160 പേർ വിവിധ യൂറോപ്പ്യൻ രാജ്യങ്ങളിൽ മാത്രമായി മരിച്ചെന്നാണ് കണക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ഡെൻമാർക്ക് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നു. എന്നാൽ കൊവിഡ് യൂറോപ്പിൽ ചെലുത്തിയിരിക്കുന്ന ആഘാതം അത്ര വേഗം ശമിക്കില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ 9,79,946 പേർക്കാണ് ഇതേവരെ യൂറോപ്പിൽ കൊവിഡ് ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നത്.
യൂറോപ്പിൽ കൊവിഡിന്റെ ഹോട്ട്സ്പോട്ടുകളായി മാറിയ രണ്ട് രാജ്യങ്ങളാണ് ഇറ്റലിയും സ്പെയിനും രോഗികളുടെ എണ്ണത്തിൽ സ്പെയിനും മരണ സംഖ്യയിൽ ഇറ്റലിയുമാണ് മുന്നിൽ നിൽക്കുന്നത്. ഫ്രാൻസ്, ജർമനി, യു.കെ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലാണ് വൈറസ് ബാധ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ഫെറോ ഐലൻഡ്, ജിബ്രാൾട്ടർ, വത്തിക്കാൻ സിറ്റി എന്നിവ മാത്രമാണ് യൂറോപ്പിൽ ഇതേവരെ കൊവിഡ് മരണങ്ങൾ രേഖപ്പെടാത്ത രാജ്യങ്ങൾ.
യൂറോപ്പിൽ തന്നെ ആദ്യം കൊവിഡ് വിറപ്പിച്ചത് ഇറ്റലിയെയാണ്. ഇറ്റലിയിലെ ലൊംബാർഡി മേഖലയിൽ ഉടലെടുത്ത കൊവിഡ് കൊന്നൊടുക്കിയത് ഇതുവരെ 21,645 പേരെയാണ്. ഔദ്യോഗിക രേഖകൾക്ക് പുറമേ വീടുകളിലായി നിരവധി പേർ മരിച്ചതായി ഇറ്റാലിയൻ സർക്കാർ തന്നെ വ്യക്തമാക്കുന്നുണ്ട്. 578 പേരാണ് ഇന്നലെ ഇറ്റലിയിൽ മരിച്ചത്. രോഗബാധിതരുടെ എണ്ണം 1,65,155 ആയി. നിലവിൽ ഇറ്റലിയിൽ മരണ സംഖ്യയിൽ കുറവനുഭവപ്പെടുന്നുണ്ട്. ദിനംപ്രതി 900 ത്തിലേറെ മരണങ്ങൾ രേഖപ്പെടുത്തിയ സ്ഥാനത്ത് ഇപ്പോൾ കുറച്ച് ദിവസങ്ങളായി മരണസംഖ്യ 500നും 700നും ഇടയ്ക്കാണ്.
ഫ്രാൻസിലും സ്പെയിനിലും മരണസംഖ്യയിൽ കുറവുണ്ട്. ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 514 പേരാണ് മരിച്ചത്. ഇതുവരെ 1,47,863 പേർക്ക് രോഗം ബാധിക്കുകയും 17,167 പേർ മരിക്കുകയും ചെയ്തു.സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 551 പേരാണ് മരിച്ചത്. സ്പെയിനിലെ മരണ സംഖ്യ ഇതോടെ 19,130 ആയി ഉയർന്നു. 1,82,816 പേർക്കാണ് സ്പെയിനിൽ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, യു.കെയിൽ നില ഗുരുതരമായി തുടരുകയാണ്. യു.കെയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കടക്കുകയാണ്. 98,476 പേർക്ക് യു.കെയിൽ ഇതേവരെ രോഗം സ്ഥിരീകരിച്ചു. 12,868 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയുമുയരുമെന്ന് മുന്നറിയിപ്പുണ്ട്. മിക്ക യൂറോപ്പ്യൻ രാജ്യങ്ങളും ലോക്ക്ഡൗണിലൂടെ കൊവിഡിനെ ചെറുക്കാൻ ശ്രമിച്ചപ്പോൾ ലോക്ക്ഡൗണോ നിയന്ത്രണങ്ങളോ ഇല്ലാതെ ഏവരെയും ഞെട്ടിച്ച രണ്ട് രാജ്യങ്ങളാണ് സ്വീഡനും ബെലറൂസും. എന്നാൽ, ഈ രണ്ട് രാജ്യങ്ങളിലും കൊവിഡ് മരണനിരക്ക് ഉയരുകയാണ്. മുന്നറിയിപ്പുകൾ വകവയ്ക്കാതെ അപകടം സ്വയം ക്ഷണിച്ചു വരുത്തുന്ന ഈ രണ്ട് രാജ്യങ്ങളും കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ബെലറൂസിൽ രോഗികളുടെ എണ്ണം 4,204 ആയി. മരണസംഖ്യ 40ഉം. അതേസമയം സ്വീഡനിൽ മരണം 1,203 ആയത്
ആശങ്കകൾക്കിടയാക്കുകയാണ്. 11,927 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇറ്റലിയ്ക്കും സ്പെയിനിനും പിന്നാലെ മറ്റൊരു കൊവിഡ് ഹോട്ട്സ്പോട്ടായി സ്വീഡൻ മാറുമോ എന്നാണ് ഏവരും ഭയപ്പെടുന്നത്.
രാജ്യം - രോഗബാധിതർ - മരണസംഖ്യ ( കഴിഞ്ഞ 24 മണിക്കൂറിനിടെ ) ക്രമത്തിൽ
സ്പെയിൻ - 1,82,816 - 19,130
ഇറ്റലി - 1,65,155 - 21,645
ഫ്രാൻസ് - 1,47,863 - 17,167
ജർമനി - 1,34,753 - 3,804
യു.കെ - 98,476 - 12,868
ബെൽജിയം - 34,809 - 4,857