കൊവിഡ് 19 രോഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ആദ്യം പറഞ്ഞത് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ട്രെഡ്റോസ് തന്നെയാണ്. രോഗത്തിൽ രാഷ്ട്രീയം കലർത്തിയാൽ ലോകരാജ്യങ്ങൾ വാങ്ങുന്ന മൃതദേഹബാഗുകളുടെ എണ്ണം കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ഏറ്റവും കൂടുതൽ കൊവിഡ് രാഷ്ട്രീയം കളിച്ചത് ഡബ്ളിയു.എച്ച്.ഒ ആണെന്നതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. ഗ്രാവിറ്റാസ് ടി.വി. ഡബ്ളിയു.എച്ച്.ഒയോട് ചോദിച്ച അഞ്ച് ചോദ്യങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊവിഡ് വ്യാപനം താഴ്ത്തിക്കെട്ടാനും ചൈനയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനും ഡബ്ളിയു.എച്ച്.ഒ കളിച്ചത്രേ. ഇതിൽ അരിശം പൂണ്ട അമേരിക്ക സംഘടനയ്ക്ക് ധനസഹായം നൽകില്ലെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.ഇതോടെ 147അംഗ രാജ്യങ്ങളുള്ള ലോകാരോഗ്യ സംഘടനയുടെ മരണവും കൊവിഡ് ഉറപ്പാക്കുമോ?
ചോദ്യങ്ങൾ
1. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് പകരുന്നതാണ് രോഗം എന്ന വിവരം എന്തിന് മറച്ചുവച്ചു?
ജനുവരി 14നാണ് ലോകാരോഗ്യ സംഘടന ആദ്യമായി കൊറോണ വൈറസിനെക്കുറിച്ച് ലോകത്തെ അറിയിക്കുന്നത്. ചൈനയുടെ അന്വേഷണത്തിൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുമെന്നത് വ്യക്തമല്ലെന്നായിരുന്നു ആദ്യ ട്വീറ്റ്. ജനുവരി 14 ന് ചൈനയിൽ 41രോഗികളായിരുന്നു. ഇതിൽ 27 പേർ വുഹാൻ മാംസ മാർക്കറ്റ് സന്ദർശിച്ചിട്ടില്ല. സാമൂഹ്യ വ്യാപനത്തിന്റെ തെളിവായിരുന്നു അത്. ഇതൊന്നും പരിശോധിക്കാതെ ചൈനയുടെ വിശദീകരണം അതേപടി വിഴുങ്ങി ലോകത്തെ അറിയിക്കുകയാണ് ഡബ്ളിയു.എച്ച്.ഒ ചെയ്തത്. അതേസമയം, വുഹാനിൽ നിന്ന് വന്ന 7 പേർക്ക് രോഗം കണ്ടെത്തിയതായി തായ്വാൻ മുന്നറിയിപ്പ് നൽകി. അത് ഡബ്ളിയു.എച്ച്.ഒ ഗൗനിച്ചില്ല. മാത്രമല്ല തായ്വാനെ അകറ്റി നിറുത്തുകയും ചെയ്തു. കൊവിഡിന്റെ പേരിലുള്ള രാഷ്ട്രീയക്കളിയുടെ തുടക്കമായിരുന്നു അത്.
2. പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ വൈകിയത് എന്തുകൊണ്ട്?
ജനുവരി 15ന് ശേഷം മറ്റ് പല രാജ്യങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ ജനുവരി 30ന് തൃശൂരിൽ വുഹാനിൽ നിന്ന് വന്ന വിദ്യാർത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചു. രോഗം പല ഭൂഖണ്ഡങ്ങളിലും എത്തിയിട്ടും ഫെബ്രുവരി കഴിയുന്നതു വരെ പകർച്ചവ്യാധിയായി ഡബ്ളിയു.എച്ച്.ഒ പ്രഖ്യാപിച്ചില്ല. നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിൽ പല രാജ്യങ്ങൾക്കും രോഗവ്യാപനം തടയാമായിരുന്നു. പകർച്ചവ്യാധി എന്ന് വിളിക്കാനാവില്ലെന്നായിരുന്നു ഡബ്ളിയു.എച്ച്.ഒ ട്വീറ്റ് ചെയ്തത്.സമ്മർദ്ദം ഏറിയപ്പോൾ മാർച്ച് 11നാണ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. അപ്പോഴേക്കും ലോകത്താകെ 4000 പേർ മരിച്ചു 1,18,000 പേർക്ക് രോഗം ബാധിച്ചു.
3. ചൈനയിലേക്ക് പോയ ഡബ്ളിയു.എച്ച്.ഒ പ്രതിനിധി സംഘം എന്തു നേടി?
ജനുവരി 28നാണ് ഡബ്ളിയു.എച്ച്.ഒ ഡയറക്ടർ ജനറൽ ട്രെഡ്റോസിന്റെ സംഘം വുഹാൻ സന്ദർശിച്ചത്. അതിനകം വുഹാനിൽ 131 പേർ മരിച്ചു. രോഗികൾ 4000 ആയി. എന്നാൽ, ഡബ്ളിയു.എച്ച്.ഒ ചീഫ് സയന്റിസ്റ്റും മലയാളിയുമായ സൗമ്യ സ്വാമിനാഥൻ പത്രസമ്മേളനത്തിൽ പറഞ്ഞത് രോഗം വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളില്ലെന്നും മറിച്ച് കുറയുകയാണെന്നുമായിരുന്നു.
4. വുഹാൻ വൈറസിന്റെ പേര് മാറ്റിയത് എന്തിന്?
ഫെബ്രുവരി 11നാണ് വുഹാൻ വൈറസ് രോഗത്തിന്റെ പേര് അത് കണ്ടുപിടിച്ച വർഷമായി 19ഉം കൂടി ചേർത്ത് ഡബ്ളിയു.എച്ച്.ഒ കൊവിഡ് 19 എന്നാക്കിയത്. ഇത് പരത്തുന്നത് സാർസ് കോവ് 2 വൈറസാണെന്നും അറിയിച്ചു. ചൈനയുടെയും വുഹാന്റെയും പേരുകൾ വരാതിരിക്കാനുള്ള കുതന്ത്രം ആയിരുന്നു അത്. 2003ൽ ഏഷ്യയിൽ വന്ന സാർസ് വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തിൽ
ഏഷ്യൻ രാജ്യങ്ങളെ സംശയമുനയിൽ നിറുത്താനുള്ള ശ്രമം കൂടി ആയിരുന്നു അത്.
5. തയ്വാന്റെ പങ്ക് അംഗീകരിക്കുമോ?
ആദ്യ മുന്നറിയിപ്പ് നൽകിയ തായ്വാനെ ഡബ്ളിയു.എച്ച്.ഒ ഒഴിവാക്കിയതിന് പിന്നിൽ ചൈനയുടെ സമ്മർദ്ദം ഉണ്ടായിരുന്നോ? ചൈനയുടെ സമ്പത്തിന് മുന്നിൽ കണ്ണുമഞ്ഞളിച്ച് ട്രെഡ് റോസിന്റെ ഡബ്ളിയു.എച്ച്. ലോകത്തെ ഒറ്റുകൊടുക്കുകയായിരുന്നോ?.