ഒമാൻ: കൊവിഡിന്റെ പേരും പറഞ്ഞ് തൊഴിലാളികളുടെ ശമ്പളം കമ്പനികൾക്ക് കണ്ണുംപൂട്ടി കുറയ്ക്കാനാവില്ലെന്ന് ഒമാൻ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അൽ ബക്രി വ്യക്തമാക്കി. തൊഴിലാളികളുമായി ധാരണയിൽ എത്തിയശേഷം മാത്രമേ ശമ്പളം കുറക്കാൻ പാടുള്ളൂ. ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികൾ മതിയായ തെളിവുകൾ ഹാജരാക്കണം. സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന് മുമ്പ് വേതനത്തിൽ കുറവ് വരുത്തിയ കമ്പനികളുമായി ചർച്ചകൾ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുറവ് വരുത്തിയ പണം തൊഴിലാളികൾക്ക് തിരികെ നൽകണമെന്നും നിർദേശമുണ്ട്.നിലവിലെ സാഹചര്യങ്ങൾ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനുള്ള തെളിവുകളാണ് ഹാജരാക്കേണ്ടത്. സുപ്രീം കമ്മിറ്റി അനുമതി നൽകിയ ശമ്പളം കുറയ്ക്കുന്നതടക്കമുള്ള നടപടികൾ ഇതിനുശേഷം മാത്രമേ സ്വീരിക്കാവു എന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
വേതനം കുറക്കുന്നതടക്കം നടപടികൾ കൈകൊള്ളുന്നതിന് മുമ്പ് സാദ്ധ്യമായ എല്ലാ പരിഹാര മാർഗങ്ങളും തേടണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു. പ്രതിസന്ധിയിലുള്ള കമ്പനികൾക്ക് തൊഴിലാളികളുമായുള്ള ധാരണ പ്രകാരം ജോലി സമയത്തിലെ കുറവിന് ആനുപാതികമായി ശമ്പളം കുറയ്ക്കുന്നതിനും വിദേശ തൊഴിലാളികളുടെ തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനും കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അനുമതി നൽകിയിരുന്നു.