ലണ്ടൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ ലോക്ക് ഡൗൺ മൂന്നാഴ്ചത്തേക്ക് നീട്ടി. രോഗവ്യാപനം വർദ്ധിച്ചിരിക്കുന്ന ഘട്ടത്തിൽ ലോക്ക് ഡൗണിൽ ഇളവുവരുത്തുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഹാനികരമാവുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു. രാജ്യത്ത് രോഗവ്യാപനത്തിന്റെ തോതിൽ കുറവുവന്നിട്ടില്ല. ഏറ്റവും അപകടരമായ ഘട്ടത്തിലാണ് രാജ്യം.നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ തിരക്കുകൂട്ടിയാൽ ഇതുവരെ നമ്മൾ സഹിച്ച ത്യാഗങ്ങളും കൈവരിച്ച പുരോഗതിയും പാഴാവും.
വൈറസിന്റെ രണ്ടാംഘട്ട തിരിച്ചുവരവിനായിരിക്കും അത് കാരണമാവുക.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കർശനനിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങളെല്ലാം അടയ്ക്കുകയും വീടുകളിൽതന്നെ കഴിയാൻ നിർദേശിച്ചു. വിദഗ്‌ദ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാഴ്ച കൂടുമ്പോൾ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്നറിയാൻ മന്ത്രിമാർ സ്ഥിതിഗതികൾ അവലോകനം ചെയ്യണമെന്നാണ് നിർദേശം.
നിബന്ധനകൾ പാലിച്ചുകൊണ്ട് ലോക്ക് ഡൗൺ ലഘൂകരിക്കാനുള്ള തീരുമാനങ്ങളാവുമുണ്ടാവുക. നമ്മൾ ചെയ്യേണ്ട കാര്യങ്ങളിൽ ഈ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഐക്യത്തോടെ ഈ ശ്രമം തുടരണമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ബ്രിട്ടനിൽ ഇന്നലെ മാത്രം 861 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,729 ആയി. വ്യാഴാഴ്ച 4,617 പുതിയ രോഗബാധിതരാണ് ഉണ്ടായത്. രാജ്യത്ത് ഇതുവരെ 103,093 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്