lion

കേ‌‌പ്‌ടൗൺ : മനുഷ്യരെല്ലാം ലോക്ക് ഡൗണിലായതോടെ കിട്ടിയ അവസരം മുതലെടുക്കുകയാണ് സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെ സിംഹങ്ങൾ. സാധാരണ ടൂറിസ്‌റ്റുകളെ കൊണ്ട് നിറഞ്ഞ് നിന്നിരുന്ന റോഡിൽ ഇപ്പോൾ സിംഹങ്ങൾ കൂട്ടത്തോടെ കിടന്നുറങ്ങുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുക.

പാർക്ക് റേഞ്ചർ റിച്ചാർഡ് സോവ്‌റി കഴി‌ഞ്ഞ ദിവസം നടത്തിയ പെട്രോളിംഗിനിടെയാണ് ആരുടെയും ശല്യമില്ലാതെ റോഡിൽ നിരനിരയായി വിശ്രമിക്കുന്ന സിംഹങ്ങളെ കണ്ടത്. കൊവിഡ് വ്യാപനത്തിനെതിരെയുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 25 മുതൽ ക്രൂഗർ നാഷണൽ പാർക്ക് അടഞ്ഞു കിടക്കുകയാണ്. മുമ്പ് രാത്രികാലങ്ങളിൽ മാത്രമാണ് സിംഹങ്ങളെ റോഡുകളിലും മറ്റും റേഞ്ചർമാർ കണ്ടിരുന്നത്. ഇവർ കൂട്ടമായി റോഡുകളിൽ അങ്ങനെ വിശ്രമിക്കാറില്ല. ചിലപ്പോൾ ശൈത്യകാലത്ത് റോഡുകളിൽ വിശ്രമിക്കാറുണ്ട്.

പാർക്ക് അടഞ്ഞു കിടക്കുന്നതിനാൽ മൃഗങ്ങളെല്ലാം ഇപ്പോൾ പലഭാഗത്തും ഓടി നടക്കുന്നത് കാണാം. അതേ സമയം, പാർക്കിന്റെ അടച്ചിടൽ മൃഗങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റമൊന്നും സൃഷ്‌ടിച്ചിട്ടില്ലെന്ന് റേഞ്ചർമാർ പറയുന്നു. ലോക്ക് ഡൗണാണെങ്കിലും ആഫ്രിക്കയിലെ ഏറ്റവും വലിയ സംരക്ഷണ പാർക്കുകളിലൊന്നായ ക്രൂഗറിലെ വന്യജീവികളെ റേഞ്ചർമാർ നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ മൃഗങ്ങളെ വേട്ടക്കാരിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്.

ആഫ്രിക്കയിൽ കൊവിഡ് ഏറ്റവും കൂടുതൽ വ്യാപിച്ച രാജ്യങ്ങളിൽ ഒന്നാണ് സൗത്ത് ആഫ്രിക്ക. 2,506 പേർക്ക് ഇതേവരെ ഇവിടെ രോഗം സ്ഥിരീകരിച്ചു. 34 പേരാണ് മരിച്ചത്. സൗത്ത് ആഫ്രിക്കയിൽ ഇപ്പോൾ തുടരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടാൻ സർക്കാർ ബുധനാ‌ഴ്‌ച തീരുമാനിച്ചിരുന്നു.