km-shaji

തിരുവനന്തപുരം: അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. 2017 - ൽ അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ വാങ്ങി എന്ന കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭന്റെ പരാതിയിലാണ് നടപടി.ഇൗ പരാതിയിൽ വിജിലൻസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിക്കുകയും സർക്കാർ അനുവദിക്കുകയായിരുന്നു.


2012-13 കാലയളവിൽ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കുന്ന സമയത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റി മാനേജ്മെന്റിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. അന്ന് ഈ തുക നൽകേണ്ടതില്ലെന്ന് കെഎം ഷാജി മാനേജ്മെന്റിനോട് പറഞ്ഞു.എന്നാൽ 2017 ൽ സ്കൂളിൽ ഹയർ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെ.എം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം. ലീഗിന്റെ പ്രാദേശിക കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെന്നും പദ്മനാഭന്റെ പരാതിയിലുണ്ട്. എന്നാൽ അന്വേഷണം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് കെ.എം.ഷാജി പറയുന്നത്.


മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് കെഎം ഷാജി ഫേസ്ബുക്ക് പോസ്റ്റിട്ടതും ഇതിന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന് കഴിഞ്ഞദിവസം കെ.എം.ഷാജിയും അതേ നാണയത്തിൽ മറുപടി കൊടുത്തിരുന്നു. ഷാജിയെ പിന്തുണച്ച് എം.കെ മുനീറും കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വരുന്നത്.