തിരുവനന്തപുരം: സ്‌പ്രിൻക്ളർ ഇടപാടിൽ സർക്കാരിന്റെ പങ്ക് മൂടി വയ്ക്കാനുള്ള നീക്കമാണ് ഐ.ടി സെക്രട്ടറി എം.ശിവശങ്കർ നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. അദ്ദേഹം സെക്രട്ടറിയായ ശേഷം നടന്നിട്ടുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണം. ഐ.ടി സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലാകെ ദുരൂഹതയുണ്ട്.
കേവലം ഉദ്യോഗസ്ഥതലത്തിൽ നടന്ന ഇടപാടാണിതെന്ന് വിശ്വസിക്കാനാകില്ല. എല്ലാം തന്റെ വിവേചനാധികാരത്താൽ താൻ മാത്രം ചെയ്തതാണെന്ന അദ്ദേഹത്തിന്റെ വാദം ഉന്നതരെ രക്ഷിക്കാനാണ്. ഇടപാട് വിവാദമായപ്പോൾ പിഴവുകൾ തിരുത്താം എന്ന് പറയുന്നതും അതിനാണ്. ഉന്നതതലത്തിലുള്ള ഇടപാടിന്റെ ഏജന്റാണ് ഐ.ടി സെക്രട്ടറി. സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ പങ്കുണ്ട്. അതിനാൽ സമഗ്ര അന്വേഷണം അനിവാര്യമാണ്. ശിവശങ്കറിന്റെ വിദേശയാത്രകളെക്കുറിച്ചും വിദേശ ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.